ഭോപ്പാൽ: മോഡൽ ട്വിഷാ ശർമ്മയുടെ മരണവുമായി ബന്ധപ്പെട്ട സ്ത്രീധന പീഡനക്കേസിൽ നിർണ്ണായക വഴിത്തിരിവായി പുതിയ വെളിപ്പെടുത്തലുകൾ പുറത്ത്. മെയ് 12-ന് ഭോപ്പാലിലെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ട്വിഷാ സലൂൺ സന്ദർശിച്ചിരുന്നതായും ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായും സലൂൺ ഉടമ കിരൺ പരിഹാർ വെളിപ്പെടുത്തി (Twisha Sharma Death Case Salon). മരണദിവസം ഉച്ചയ്ക്ക് 3:12 ഓടെ സലൂണിലെത്തിയ ട്വിഷാ, ഹെഡ് മസാജും പെഡിക്യൂറും ചെയ്ത ശേഷം വൈകിട്ട് 6:15 ഓടെയാണ് അവിടെനിന്നും മടങ്ങിയത്. സലൂണിലെ സ്ഥിരം ഉപഭോക്താവായിരുന്ന ട്വിഷാ, ഏകദേശം ഒൻപത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് അന്ന് അവിടെയെത്തിയത്.
ട്വിഷാ മരിച്ചതിന്റെ തൊട്ടടുത്ത ദിവസം രാവിലെ തന്നെ അവരുടെ അമ്മായിയമ്മയും വിരമിച്ച ജഡ്ജിയുമായ ഗിരിബാല സിങ് തന്നെ ഫോണിൽ വിളിച്ച് ട്വിഷായുടെ സന്ദർശനത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചതായി കിരൺ പരിഹാർ പറഞ്ഞു. ട്വിഷാ എപ്പോഴാണ് വന്നതെന്നും, എപ്പോഴാണ് മടങ്ങിയതെന്നും, പണം എങ്ങനെയാണ് നൽകിയതെന്നും അവർ ചോദിച്ചറിഞ്ഞു. മുൻപ് സഹോദരന്റെ വിവാഹത്തിനായി എടുത്ത പ്രീപെയ്ഡ് പാക്കേജ് ഉണ്ടായിരുന്നതിനാൽ അന്ന് ട്വിഷാ പണമൊന്നും നൽകിയിരുന്നില്ല. തുടർന്ന് ഉച്ചയോടെ വീണ്ടും വിളിച്ച് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടപ്പോഴാണ് ട്വിഷാ ആത്മഹത്യ ചെയ്ത വിവരം ഗിരിബാല തന്നോട് പറയുന്നത്. ഇതിന് പിന്നാലെ വക്കീൽ വസ്ത്രം ധരിച്ച അഞ്ചാറ് പേരടങ്ങുന്ന സംഘം സലൂണിലെത്തുകയും, പൊലീസിന് നൽകാനെന്ന വ്യാജേന സിസിടിവി ടെക്നീഷ്യനെ വിളിച്ച് ദൃശ്യങ്ങൾ നിർബന്ധപൂർവ്വം കൈക്കലാക്കുകയും ചെയ്തു. എന്നാൽ ഈ സംഘം ആരാണെന്നത് ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ് സമർത്ഥ് സിങ്ങിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുടുംബത്തിന്റെ ആവശ്യപ്രകാരം ഹൈക്കോടതി അനുമതിയോടെ ട്വിഷായുടെ മൃതദേഹം രണ്ടാമതും പോസ്റ്റ്‌മോർട്ടം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Summary: In a sensational development in the Twisha Sharma death case, the owner of the salon she visited hours before her demise has made explosive claims. Kiran Parihar, the salon owner, revealed that Twisha spent nearly three hours at the salon on May 12, leaving around 6:15 PM before she was found dead at her in-laws’ house in Bhopal. The next day, Twisha’s mother-in-law, retired judge Giribala Singh, repeatedly called inquiring about payment records and CCTV footage. Soon after, an unidentified group of 5-6 individuals dressed as lawyers arrived at the salon and forcibly extracted the CCTV footage claiming it was for the police, adding a deeper mystery to the ongoing dowry harassment probe.

