ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഡിഎംകെയും മുഖ്യമന്ത്രി ജോസഫ് വിജയുടെ തമിഴക വെട്രി കഴകവും തമ്മിലുള്ള രാഷ്ട്രീയ പോര് തെരുവുകളിലേക്കും ഭരണപരമായ ചടങ്ങുകളിലേക്കും വൻതോതിൽ പടരുന്നു (TVK MLA MR Pallavi Walkout). ചെന്നൈയിലെ പുളയന്തോപ്പിൽ കോർപറേഷന്റെ പുതിയ ക്ലാസ് റൂം കെട്ടിട ഉദ്ഘാടന ചടങ്ങിനിടെയാണ് നാടകീയമായ പ്രോട്ടോക്കോൾ തർക്കവും ടിവികെ എംഎൽഎയുടെ ഇറങ്ങിപ്പോക്കും അരങ്ങേറിയത്. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ടിവികെയുടെ യുവ എംഎൽഎ എം.ആർ. പല്ലവിയെ ചെന്നൈ ഡിഎംകെ മേയറായ പ്രിയ രാജൻ പരസ്യമായി അവഗണിച്ചതാണ് വലിയ വിവാദങ്ങൾക്ക് വഴിതുറന്നത്. കെട്ടിട ഉദ്ഘാടനത്തിനായി നാട മുറിക്കാൻ എംഎൽഎ പല്ലവി കത്രിക എടുത്തപ്പോഴേക്കും മേയർ പ്രിയ മറ്റൊരു കത്രിക കൊണ്ട് പെട്ടെന്ന് നാട മുറിക്കുകയായിരുന്നു. തുടർന്ന് നിലവിളക്ക് കൊളുത്തിയപ്പോഴും എംഎൽഎയെ പൂർണ്ണമായും മാറ്റിനിർത്തി മേയർ പെരുമാറിയതോടെ പല്ലവി വേദിയിൽ നിന്നും ഇറങ്ങിപ്പോയി പ്രതിഷേധിക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ടിവികെ എംഎൽഎയ്ക്ക് വൻ പിന്തുണയുമായി ദളപതി വിജയ് ആരാധകരും പാർട്ടിയും സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. കൈക്കുഞ്ഞുമായി ഔദ്യോഗിക പരിപാടിക്ക് എത്തിയ ജനപ്രതിനിധിയെ അപമാനിച്ച മേയറുടെ നടപടി അങ്ങേയറ്റം സങ്കുചിതമാണെന്നും, എന്നാൽ അപമാനിച്ചവർക്ക് മുന്നിൽ തലയുയർത്തി വേദി വിട്ടിറങ്ങിയ പല്ലവിയുടെ നടപടി വിജയ് സിനിമകളിലെ കട്ട ഹീറോയിക് രംഗങ്ങൾ പോലെ മാസ്സ് ആയിരുന്നുവെന്നും ആരാധകർ കുറിച്ചു.
അതേസമയം, മേയറുടേത് അഹങ്കാരം നിറഞ്ഞ പെരുമാറ്റമായിരുന്നെങ്കിലും തങ്ങളുടെ അധ്യക്ഷൻ വിജയ് അണ്ണന്റെ സമാധാനപരമായ ശൈലിയാണ് താൻ പിന്തുടരുന്നതെന്നും അതുകൊണ്ടാണ് അവിടെ പ്രശ്നങ്ങളുണ്ടാക്കാതെ ഇറങ്ങിപ്പോന്നതെന്നും എംഎൽഎ പല്ലവി വ്യക്തമാക്കി. എന്നാൽ താൻ നിലവിലുള്ള പ്രോട്ടോക്കോൾ പാലിക്കുക മാത്രമാണ് ചെയ്തതെന്നും എംഎൽഎയെ ബോധപൂർവ്വം അവഗണിക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് മേയർ പ്രിയയുടെ വിശദീകരണം. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇരുപാർട്ടികളും തമ്മിലുള്ള ശത്രുത വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്നാണ് ഈ സംഭവം നൽകുന്ന സൂചന.
Summary: A major protocol row erupted in Chennai’s Pulianthope during a corporation building inauguration after DMK Mayor Priya Rajan allegedly ignored TVK MLA M.R. Pallavi. When the MLA picked up scissors to cut the ribbon, the Mayor abruptly cut it with another pair and sidelined her during the lamp-lighting ceremony, prompting Pallavi to walk out in protest.

