ജയ്പൂർ: വനത്തിൽ നിന്ന് ജനവാസ മേഖലയിലേക്ക് ഇറങ്ങി ടൗണിലെ മദ്യഷോപ്പിനുള്ളിൽ കയറിപ്പറ്റിയ പുള്ളിപ്പുലി രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ ടോഡാറൈസിംഗിൽ അഞ്ച് മണിക്കൂറോളം പരിഭ്രാന്തി പരത്തി. സംഭവത്തിനിടയിൽ വനംവകുപ്പ് വോളന്റിയർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.(Leopard Enters Liquor Shop In Rajasthan Tonk District Captured After Five Hour Operation)
തിങ്കളാഴ്ച രാവിലെ 8:45-ഓടെയാണ് സംഭവം. കാട്ടിൽ നിന്നും നഗരത്തിലേക്ക് വഴിതെറ്റിയെത്തിയ പുള്ളിപ്പുലി ആദ്യം വനംവകുപ്പ് വോളന്റിയറായ രാകേഷ് മാലിയെയാണ് ആക്രമിച്ചത്. തുടർന്ന് 400 മീറ്ററോളം ജനനിബിഡമായ മാർക്കറ്റിലൂടെ ഓടിയ പുലി മദ്യഷോപ്പിന് മുന്നിലിരുന്ന ഫത്തേ ലാൽ കോലിയെയും തുടർന്ന് കടയ്ക്കുള്ളിലേക്ക് പാഞ്ഞുകയറി സെയിൽസ്മാനായ സഞ്ജയ് ഗുജ്ജറിനെയും ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സഞ്ജയ് തന്ത്രപരമായി പുറത്തേക്ക് ഓടി രക്ഷപ്പെട്ടതോടെ, നാട്ടുകാർ ചേർന്ന് മദ്യഷോപ്പിന്റെ ഷട്ടർ പുറത്തുനിന്ന് താഴ്ത്തി പുലിയെ ഉള്ളിൽ കുടുക്കി. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയ്പൂർ മൃഗശാലയിൽ നിന്നുള്ള വിദഗ്ധ സംഘവും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അഞ്ച് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് പുലിയെ മയക്കുവെടി വെച്ച് കീഴ്പ്പെടുത്തിയത്. ടോഡാറൈസിംഗിന് ചുറ്റുമുള്ള വനമേഖലയിൽ പുള്ളിപ്പുലികൾ കൂടുതലാണെന്നും ഇര തേടിയാകാം പുലി നഗരത്തിലിറങ്ങിയതെന്നും ഫോറസ്റ്റ് അധികൃതർ അറിയിച്ചു.
Story Summary
A wild leopard strayed into Todaraisingh town in Rajasthan’s Tonk district and entered a liquor shop, injuring three people including the shop salesman. Locals trapped the big cat inside by pulling down the shutter, and after a five-hour operation, a Jaipur Zoo rescue team tranquilized and safely captured the animal.


