ഗുസ്തി താരങ്ങളുടെ സമരം മുപ്പതാം ദിവസത്തിലേക്ക് കടന്നു; പുതിയ പാർലമെന്റ് മന്ദിരം വളയും

ന്യൂഡല്‍ഹി: നീതിക്കായി ഗുസ്തി താരങ്ങൾ നടത്തുന്ന സമരം മുപ്പതാം ദിവസത്തിലേക്ക് കടന്നു. മെയ് 27നുള്ളിൽ ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ വനിതകൾ പുതിയ പാർലമെന്റ് മന്ദിരം വളയുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ താൻ നുണ പരിശോധനയ്ക്ക് തയാറെന്ന് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷൺ വ്യക്തമാക്കി.
കഴിഞ്ഞ മാസം 23നാണ് താരങ്ങൾ തങ്ങളുടെ സമരം വീണ്ടും ആരംഭിച്ചത്. സമരം ഒരു മാസം തികയുമ്പോഴും ബ്രിജ് ഭൂഷണെതിരെ നടപടിയെടുക്കുവാൻ ഡൽഹി പൊലീസ് ഇതുവരെ തയാറായിട്ടില്ല. ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് നൽകിയ സമയപരിധി ഇന്നലെ അവസാനിച്ചതോടെ സമരം ശക്തമാക്കുകയാണ് താരങ്ങൾ.
മെയ് 27നുള്ളിൽ ബ്രിജ് ഭൂഷന്റർ അറസ്റ്റ് ഉണ്ടായില്ലെങ്കിൽ 28ന് പുതിയ പാർലിമെന്റ് മന്ദിരം വനിതകൾ വളയും. മെയ് 28 ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതകൾ ജന്തർമന്തറിൽ ധർണ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. നാളെ വൈകീട്ട് 4 മണിക്ക് ഇന്ത്യാ ഗേറ്റിനു മുൻപിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കാനും നീക്കമുണ്ട്.