കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസിയുടെ ഇന്ത്യൻ സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിർണ്ണായക വെളിപ്പെടുത്തലുമായി മുഖ്യ സംഘാടകൻ സതാദ്രു ദത്ത. മെസിയെ ഇന്ത്യയിൽ എത്തിക്കാൻ ആകെ 100 കോടി രൂപ ചെലവായെന്നും കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ സംഘർഷങ്ങൾക്ക് കാരണം മുൻ കായിക മന്ത്രി അരൂപ് ബിശ്വാസിന്റെ അനാവശ്യ ഇടപെടലുകളാണെന്നും സതാദ്രു ദത്ത പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി.(The cost of bringing Messi to India was Rs 100 crore, says Chief organizer)
ഇന്ത്യയിലെ നാല് നഗരങ്ങൾ സന്ദർശിക്കാൻ മെസിക്ക് പ്രതിഫലമായി നൽകിയത് 89 കോടി രൂപയാണ്. ഇതിന് പുറമെ നികുതി ഇനത്തിൽ 11 കോടി രൂപയും നൽകി. ടിക്കറ്റ് വരുമാനത്തിലൂടെയും സ്പോൺസർഷിപ്പിലൂടെയുമാണ് പണം കണ്ടെത്തിയത്. ആലിംഗനം ചെയ്യുന്നതോ പിന്നിൽ നിന്ന് സ്പർശിക്കുന്നതോ മെസിക്ക് ഇഷ്ടമല്ലെന്ന് അദ്ദേഹത്തിന്റെ സുരക്ഷാ സംഘം മുൻകൂട്ടി അറിയിച്ചിരുന്നു. എന്നാൽ സ്റ്റേഡിയത്തിൽ വെച്ച് കായിക മന്ത്രി അരൂപ് ബിശ്വാസ് മെസിയുടെ ഇടുപ്പിൽ കൈയിട്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചത് താരത്തെ അസ്വസ്ഥനാക്കി.
മന്ത്രി സ്വന്തം നിലയ്ക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും മെസിക്കൊപ്പം ഫോട്ടോ എടുക്കാൻ തള്ളിക്കയറ്റി. അനുവദിച്ച 150 കോംപ്ലിമെന്ററി പാസുകൾക്ക് പുറമെ സ്വാധീനമുള്ള വ്യക്തികൾ ഇടപെട്ട് വലിയ ജനക്കൂട്ടത്തെ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിപ്പിച്ചു. ഇതാണ് സംഘാടനം താറുമാറാകാൻ കാരണമെന്ന് ദത്ത ആരോപിച്ചു. ദത്തയുടെ അക്കൗണ്ടിലുള്ള 20 കോടി രൂപ കൊൽക്കത്തയിലെയും ഹൈദരാബാദിലെയും ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ആരാധകർ നടത്തിയ അക്രമങ്ങളെത്തുടർന്ന് പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരായ പിയൂഷ് പാണ്ഡെ, ജാവേദ് ഷമീം എന്നിവരടങ്ങുന്ന പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്. സന്ദർശനം വെട്ടിച്ചുരുക്കി മെസി മടങ്ങിയതോടെ പ്രകോപിതരായ ആരാധകർ കസേരകൾ തകർക്കുകയും അക്രമാസക്തരാവുകയും ചെയ്തിരുന്നു.