

ന്യൂഡൽഹി: ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഭാരത സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് (Mohan Bhagwat). ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ ബംഗ്ലാദേശിലെ ഹിന്ദുക്കളെ സഹായിക്കണമെന്നും ഇതിൽ ഇന്ത്യക്ക് വലിയ ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമായതെല്ലാം ഇന്ത്യ ചെയ്യണം. ഹിന്ദുക്കൾക്കുള്ള ഏക രാജ്യം എന്ന നിലയിൽ ഇന്ത്യക്ക് ഇതിൽ ഉത്തരവാദിത്തമുണ്ടെന്നും ഭാഗവത് ഓർമ്മിപ്പിച്ചു. സർക്കാർ ഇതിനകം ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ ഇന്ത്യ ഔദ്യോഗികമായി ആശങ്ക രേഖപ്പെടുത്തി. പ്രവാചക നിന്ദ ആരോപിച്ച് മയ്മൻസിംഗിൽ ഹിന്ദു യുവാവായ ദിപു ചന്ദ്രദാസിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തെ 'ഭീകരം' (Horrendous) എന്നാണ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ ആക്രമിക്കപ്പെട്ടു എന്ന ബംഗ്ലാദേശി മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ ഇന്ത്യ നിഷേധിച്ചു. ശനിയാഴ്ച രാത്രി ഇരുപത്തഞ്ചോളം വരുന്ന ഒരു സംഘം യുവാക്കൾ സമാധാനപരമായി പ്രതിഷേധം നടത്തുക മാത്രമാണ് ചെയ്തതെന്നും സുരക്ഷാ ലംഘനങ്ങൾ ഉണ്ടായിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
വിദ്യാർത്ഥി നേതാവ് ശരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തെത്തുടർന്ന് ബംഗ്ലാദേശിൽ വ്യാപകമായ അക്രമങ്ങൾ അരങ്ങേറുകയാണ്. ഇതിനിടെയാണ് ദിപു ചന്ദ്രദാസ് കൊല്ലപ്പെട്ടത്. ഹാദിയുടെ കൊലപാതകത്തിൽ പത്തുപേരെ ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ നിരന്തരം അധികൃതരുമായി സമ്പർക്കം പുലർത്തുന്നുണ്ട്.
RSS Chief Mohan Bhagwat has called for the Indian government to intervene and ensure the safety of Hindus in Bangladesh, stating that Hindus worldwide should support them. Meanwhile, India's Ministry of External Affairs (MEA) expressed grave concern over the "horrendous" lynching of a Hindu youth, Dipu Chandra Das, in Mymensingh.