സെല്‍ഫിക്കിടെ മൊബൈല്‍ ഫോണ്‍ റിസര്‍വോയറില്‍ വീണു; ഉദ്യോഗസ്ഥന് 21 ലക്ഷം ലിറ്റര്‍ വെള്ളം വറ്റിച്ചു

ഞായറാഴ്ച അവധി ആഘോഷിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഖേര്‍കട്ട അണക്കെട്ടില്‍ എത്തിയതായിരുന്നു ഇയാള്‍. സെല്‍ഫി എടുക്കുന്നതിനിടയില്‍ രാജേഷിന്റെ ഒരുലക്ഷം രൂപ വിലയുള്ള ഫോണ്‍ വെള്ളത്തില്‍ പോവുകയായിരുന്നു. 15 അടി താഴ്ചയുള്ള ഇടത്താണ് ഫോണ്‍ വീണത്. നാട്ടുകാരുടെയും മുങ്ങല്‍ വിദഗ്ധരുടെയും സഹായം ഇയാള്‍ തേടിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല.

പിന്നാലെ തന്റെ മൊബൈല്‍ ഫോണില്‍ ഓഫീസ് സംബന്ധമായ രേഖകള്‍ ഉണ്ടെന്ന് പറഞ്ഞ് ഇയാള്‍ വെള്ളം വറ്റിക്കാനായി ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു. വെള്ളം കുറച്ച് വറ്റിക്കാന്‍ അവര്‍ വാക്കാല്‍ അനുമതി കൊടുത്തു.
എന്നാല്‍ ഇത് മുതലെടുത്ത രാജേഷ് 21 ലക്ഷം ലിറ്റര്‍ വെള്ളം വറ്റിക്കുകയായിരുന്നു. മൂന്നു ദിവസമെടുത്താണ് ഇത്രയും വെള്ളം ഒഴുക്കികളഞ്ഞത്. വേനല്‍ക്കാലത്ത് കര്‍ഷകരും പക്ഷികളും മൃഗങ്ങളും ആശ്രയിക്കുന്ന റിസര്‍വോയര്‍ ആണ് ഇയാള്‍ വറ്റിച്ചത്. സംഭവം വിവാദമായതിനെ തുടർന്ന് ജില്ലാ കളക്ടര്‍ രാജേഷിനെ സസ്പെന്‍ഡ് ചെയ്തു. ഇയാളുടെ ഫോണ്‍ റിസര്‍വോയറില്‍ നിന്ന് ലഭിച്ചെങ്കിലും അത് പ്രവര്‍ത്തന രഹിതമായിരുന്നു.