

ബംഗളൂരു: കർണാടകയിലെ കൊപ്പൽ ജില്ലയിൽ സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തിയതിനെത്തുടർന്ന് പാചകക്കാരനെയും രണ്ട് ജീവനക്കാരെയും സസ്പെൻഡ് ചെയ്തു. കൊപ്പൽ താലൂക്കിലെ ബിസരള്ളി ഗ്രാമത്തിലെ സർക്കാർ എയ്ഡഡ് സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
സംഭവം വിവാദമായതോടെ കൊപ്പൽ ഡെപ്യൂട്ടി കമ്മീഷണർ സുരേഷ് ബി. ഇറ്റ്നാൽ സ്കൂളിലെ അടുക്കളയിലും ഭക്ഷണ ഗോഡൗണുകളിലും നേരിട്ടെത്തി പരിശോധന നടത്തി.
പരിശോധനയിൽ കണ്ടെത്തിയ അപാകതകളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ചു. "കുട്ടികൾക്ക് ഇത്തരം ഭക്ഷണം എങ്ങനെ വിളമ്പാൻ കഴിയുന്നു? നിങ്ങൾ ഈ ഭക്ഷണം കഴിക്കുമോ?" എന്ന് അദ്ദേഹം ചോദിച്ചു.
സ്കൂളിലെത്തിയ അദ്ദേഹം കുട്ടികളുമായി സംവദിക്കുകയും ഭക്ഷണത്തിൻ്റെ ഗുണനിലവാരത്തെക്കുറിച്ച് നേരിട്ട് അഭിപ്രായം തേടുകയും ചെയ്തു.ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറും (BEO) മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും കലക്ടർക്കൊപ്പം പരിശോധനയിൽ പങ്കെടുത്തു.സ്കൂളുകളിലേക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.