

ബംഗളൂരു: ബോളിവുഡ് താരം ശിൽപ്പ ഷെട്ടി സഹഉടമയായ പ്രശസ്ത റസ്റ്റോറന്റ് ശൃംഖലയായ 'ബാസ്റ്റ്യൻ' (Bastian) നിയമക്കുരുക്കിൽ. അനുവദനീയമായ സമയം കഴിഞ്ഞും പ്രവർത്തിച്ചതിനും ചട്ടങ്ങൾ ലംഘിച്ച് പാതിരാപ്പാർട്ടി നടത്തിയതിനുമാണ് ബംഗളൂരു പോലീസ് കേസെടുത്തത്.
ഡിസംബർ 11-ന് ബംഗളൂരു സെന്റ് മാർക്ക്സ് റോഡിലുള്ള ബാസ്റ്റ്യൻ ഔട്ട്‌ലെറ്റ് പുലർച്ചെ 1.30 വരെ പ്രവർത്തിച്ചതായി കണ്ടെത്തി. നിശ്ചിത സമയപരിധി ലംഘിച്ചതിന് റസ്റ്റോറന്റ് മാനേജർമാർക്കും ജീവനക്കാർക്കുമെതിരെ കബ്ബൺ പാർക്ക് പോലീസ് കേസെടുത്തു. പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി പബ്ബുകളും റസ്റ്റോറന്റുകളും രാത്രി വൈകി പ്രവർത്തിക്കുന്നുണ്ടെന്ന പരാതിയെത്തുടർന്ന് പോലീസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്. റെസിഡൻസി റോഡിലെ സോർബെറി പബ്ബിനെതിരെയും സമാനമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
വസങ്ങൾക്ക് മുമ്പ് ബാസ്റ്റ്യനിൽ ബില്ലിനെച്ചൊല്ലി നടന്ന സംഘർഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മുൻ ബിഗ് ബോസ് മത്സരാർഥിയും ബിസിനസുകാരനുമായ സത്യ നായിഡുവും ജീവനക്കാരും തമ്മിലുണ്ടായ തർക്കത്തിൽ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
മുംബൈ, ഗോവ എന്നിവിടങ്ങളിലും ശാഖകളുള്ള ബാസ്റ്റ്യൻ, സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. എന്നാൽ തുടർച്ചയായുണ്ടാകുന്ന വിവാദങ്ങൾ റസ്റ്റോറന്റിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്.