ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കോക്രോച്ച് ജനത പാർട്ടി നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകൾ അവസാനിപ്പിക്കാനോ കേസുകൾ പിൻവലിക്കാനോ സംസ്ഥാന സർക്കാരുകൾക്ക് നിയമപരമായ തടസ്സമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി (Student Protesters Case Closure). ഗുരുതരവും ഹീനവുമായ കുറ്റകൃത്യങ്ങളിൽ ആരോപണവിധേയരായവർക്ക് മാത്രമാണ് മുൻ ഉത്തരവിലെ ‘ക്രിമിനൽ ആന്റിസിഡന്റ്സ്’ എന്ന പരാമർശം ബാധകമെന്നും കോടതി വിശദീകരിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ജൂലൈ 28ലെ ഉത്തരവിൽ പ്രതിഷേധക്കാരിൽ ‘ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരെ’ നിയമനടപടി തുടരാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഗതാഗതനിയമ ലംഘനം, മുൻകാല പ്രതിഷേധങ്ങളിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട ചെറിയ കേസുകൾ തുടങ്ങിയവയും ഈ നിർവചനത്തിൽ ഉൾപ്പെടുത്തി വിദ്യാർഥികൾക്കെതിരായ കേസുകൾ നിലനിർത്തുന്നുവെന്ന ആശങ്ക ഹർജിക്കാർ കോടതിയെ അറിയിച്ചു.
ഇതോടെയാണ് ‘ക്രിമിനൽ പശ്ചാത്തലം’ എന്ന പ്രയോഗം ഗുരുതരവും ഹീനവുമായ കുറ്റകൃത്യങ്ങളിൽ പ്രതികളായവരെ മാത്രം ഉദ്ദേശിച്ചുള്ളതാണെന്ന് സുപ്രീം കോടതി വ്യക്തത വരുത്തിയത്. ചെറിയതോ നിസ്സാര സ്വഭാവമുള്ളതോ ആയ കേസുകളുടെ പേരിൽ വിദ്യാർഥികൾക്ക് നിയമപരമായ ആശ്വാസം നിഷേധിക്കരുതെന്നും കോടതി വ്യക്തമാക്കി.
അതേസമയം, എഫ്‌ഐആർ നേരിട്ട് പിൻവലിക്കാനുള്ള വ്യവസ്ഥ ക്രിമിനൽ നിയമത്തിലില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. പകരം അന്വേഷണം പൂർത്തിയാക്കി ക്ലോഷർ റിപ്പോർട്ട് സമർപ്പിക്കുക, പ്രോസിക്യൂഷൻ പിൻവലിക്കാൻ കോടതിയെ സമീപിക്കുക, അല്ലെങ്കിൽ നടപടികൾ റദ്ദാക്കാൻ ബന്ധപ്പെട്ട കോടതിയിൽ ഹർജി നൽകുക തുടങ്ങിയ നിയമപരമായ മാർഗങ്ങളാണ് സ്വീകരിക്കാനാവുകയെന്നും അദ്ദേഹം വിശദീകരിച്ചു.
വിദ്യാർഥി പ്രതിഷേധക്കാരെ തിരിച്ചറിയാൻ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയും ബയോമെട്രിക് നിരീക്ഷണവും ഉപയോഗിച്ചെന്ന ആരോപണവും കോടതിയുടെ പരിഗണനയിലെത്തി. പ്രതിഷേധക്കാരുടെ സമ്മതമില്ലാതെ അവരുടെ ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ചെന്നാണ് ഹർജിക്കാരുടെ അഭിഭാഷകർ വാദിച്ചത്. വിഷയത്തിൽ വിശദമായ പരിശോധന ആവശ്യമാണെന്നും അവർ ആവശ്യപ്പെട്ടു.
ജൂലൈ 20ന് പ്രതിഷേധക്കാർക്കെതിരെ പോലീസ് അമിതബലം പ്രയോഗിച്ചെന്ന ആരോപണവും സുപ്രീം കോടതി പരിശോധിച്ചു. പ്രതിഷേധക്കാർക്കെതിരെ ക്രൂരമായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥർക്ക് സംരക്ഷണം ലഭിക്കരുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. അതേസമയം, വിദ്യാർഥി പ്രതിഷേധത്തിന്റെ മറവിൽ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കും സംരക്ഷണം ലഭിക്കരുതെന്നും കോടതി വ്യക്തമാക്കി.
സിവിലിയൻ പ്രതിഷേധക്കാർക്കെതിരെ പെല്ലറ്റ് ഗൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടും കോടതി ആശങ്ക രേഖപ്പെടുത്തി. പെല്ലറ്റ് ഗൺ ഏത് സാഹചര്യത്തിൽ, എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നതുമായി ബന്ധപ്പെട്ട വ്യക്തമായ പ്രോട്ടോക്കോൾ രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. പോലീസ് അതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയോ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ സമിതി നിയോഗിക്കുകയോ ചെയ്യുന്നതും കോടതി പരിഗണിക്കുന്നുണ്ട്.
നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ പരിഷ്കാരങ്ങളും ആവശ്യപ്പെട്ട് സി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ ജൂലൈ 20ന് വിദ്യാർഥികൾ പാർലമെന്റിലേക്ക് മാർച്ച് നടത്തിയിരുന്നു. പോലീസ് ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതിനെ തുടർന്ന് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. പ്രതിഷേധക്കാർ കല്ലെറിഞ്ഞതിനെത്തുടർന്നാണ് ബലം പ്രയോഗിച്ചതെന്നാണ് ഡൽഹി പോലീസിന്റെ വിശദീകരണം. സംഭവത്തിൽ പോലീസ് അതിക്രമം ആരോപിച്ച് വിദ്യാർഥികൾ നൽകിയ ഹർജികളും, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിഷേധക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജികളും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
കേസിന്റെ തുടർവാദം ഓഗസ്റ്റ് 18ലേക്ക് മാറ്റി.
Summary: The Supreme Court clarified that state governments are free to close or withdraw cases registered against student protesters involved in the recent CJP-led demonstrations. The court said its earlier reference to “criminal antecedents” applies only to those accused of grave and heinous offences, while also considering allegations of police excesses and the use of facial recognition technology.


