ന്യൂഡൽഹി: ഇൻസ്റ്റാഗ്രാമിലും എക്സ് പ്ലാറ്റ്‌ഫോമിലും തരംഗമായി മാറിയ പരിഹാസ രൂപേണയുള്ള ഓൺലൈൻ കൂട്ടായ്മ ‘കോക്രോച്ച് ജനതാ പാർട്ടി’യെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. രാജ്യത്തെ യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന നിരാശയുടെയും അമർഷത്തിന്റെയും പ്രതിഫലനമാണ് ഈ ഡിജിറ്റൽ മുന്നേറ്റമെന്നും ഇതിനെ അടിച്ചമർത്താൻ ശ്രമിക്കുന്നത് വലിയ വിഡ്ഢിത്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.(Shashi Tharoor Supports Cockroach Janta Party CJP Criticizes Withholding Of X Account)
അഭിജീത് ദിപ്കെ എന്ന യുവാവ് തുടക്കമിട്ട സിജെപിക്ക് വെറും അഞ്ച് ദിവസത്തിനുള്ളിൽ ഇൻസ്റ്റാഗ്രാമിൽ 1.5 കോടിയിലധികം ഫോളോവേഴ്‌സിനെയാണ് ലഭിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള സിജെപിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് ഇന്ത്യയിൽ റദ്ദാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ പുതിയ അക്കൗണ്ടുമായി വന്ന സിജെപിക്ക് 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സിനെ വീണ്ടും ലഭിച്ചു. എക്സ് അക്കൗണ്ട് റദ്ദാക്കിയ നടപടി അങ്ങേയറ്റം ദൗർഭാഗ്യകരവും വിവേകശൂന്യവുമാണെന്ന് അഭിമുഖത്തിൽ ശശി തരൂർ വ്യക്തമാക്കി.
യുവാക്കൾക്ക് അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ ഇത്തരം വേദികൾ ആവശ്യമാണ്. ജനാധിപത്യത്തിൽ വിയോജിപ്പുകൾക്കും തമാശകൾക്കും ആക്ഷേപഹാസ്യങ്ങൾക്കും കൃത്യമായ ഇടം നൽകണം. രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും ഭാവിയെക്കുറിച്ചുള്ള ആശങ്കകളും കാരണം യുവാക്കൾ കടുത്ത നിരാശയിലാണ്. ഇതിനിടയിൽ വന്ന ‘നീറ്റ്’ പരീക്ഷാ പേപ്പർ ചോർച്ചയാണ് യുവാക്കളുടെ ക്ഷമ കെടുത്താൻ കാരണമായ അവസാനത്തെ തിരിച്ചടിയായത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ചില പരാമർശങ്ങളിലെ അതൃപ്തിയിൽ നിന്നാണ് ഈ ഹാസ്യ കൂട്ടായ്മ രൂപംകൊണ്ടത്. ഈ ഓൺലൈൻ തരംഗത്തെ കേവലം തമാശയായി കാണാതെ, ഇതിന് പിന്നിലെ യുവജനങ്ങളുടെ വികാരം മനസ്സിലാക്കാൻ പ്രതിപക്ഷ പാർട്ടികൾ തയ്യാറാകണമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
Story Summary
Senior Congress leader Shashi Tharoor backed the viral online satirical movement ‘Cockroach Janta Party’ (CJP), calling the withholding of its X account “deeply unwise”. He stated that the movement reflects youth frustration over issues like unemployment, inflation, and the NEET paper leak, and urged opposition parties to recognize this sentiment.

