ഷാജഹാൻപൂർ (യുപി): ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ വ്യാഴാഴ്ച നടന്ന രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ എട്ട് പേർ മരിച്ചു (Shahjahanpur Road Accident). മരിച്ചവരിൽ ,ഒരു നവവധുവിന്റെ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ് മടങ്ങിയവരും, ഒരേ കുടുംബത്തിലെ നാല് പേരും ഉൾപ്പെടുന്നു. അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് രണ്ട് ദുരന്തങ്ങൾക്കും കാരണമായത്.
ഖുട്ടാർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഷാജഹാൻപൂർ-പാലിയ റോഡിലായിരുന്നു ആദ്യ അപകടം. ഏപ്രിൽ 25-ന് വിവാഹിതയായ പെൺകുട്ടിയെ ഭർതൃഗൃഹത്തിലേക്ക് യാത്രയാക്കിയ ശേഷം മടങ്ങുകയായിരുന്നു ഒരു കുടുംബം. ഇവർ സഞ്ചരിച്ച കാർ അമിതവേഗതയിലെത്തിയ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. കൽപ്പന (25), ശേഷരി (28), വീണ (35), ഡ്രൈവർ നിർദേശ് (29) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാൾ നിലവിൽ ചികിത്സയിലാണ്.
രണ്ടാമത്തെ അപകടം നടന്നത് പൊവായൻ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബൈപ്പാസ് റോഡിലാണ്. അമിതവേഗതയിലെത്തിയ ബൊലേറോ എസ്‌യുവി ബൈക്കിൽ ഇടിച്ചുകയറി ബൈക്ക് യാത്രക്കാരായ ദമ്പതികളും രണ്ട് മക്കളും സംഭവസ്ഥലത്തുതന്നെ മരിച്ചു. ബൈക്ക് തെറ്റായ ദിശയിൽ വന്നതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു.അരുൺ (35), ഭാര്യ സീമ (32), മക്കളായ ദീക്ഷ (10), നൈതിക് (3) എന്നിവരാണ് മരിച്ചത്.
അപകടത്തിന് ശേഷം ബൊലേറോ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയതായും നിയമനടപടികൾ പുരോഗമിക്കുന്നതായും എസ്പി സൗരഭ് ദീക്ഷിത് അറിയിച്ചു.
Story Summary: Eight people were killed in two separate road accidents in Shahjahanpur, UP, on Thursday. In the first incident, four people, including three women returning from a post-wedding ceremony, died when their car hit a tanker. In the second, a family of four, including two children, was killed after their bike collided with a speeding Bolero.

