അജ്മീർ: രാജസ്ഥാനിലെ അജ്മീർ ജില്ലയിലുണ്ടായ കുടുംബവഴക്കിനെത്തുടർന്ന് മുൻ സർപഞ്ചും കുടുംബാംഗങ്ങളും ഉൾപ്പെടെ നാല് പേരെ ക്രൂരമായി കൊലപ്പെടുത്തി കാറിനുള്ളിലിട്ട് കത്തിച്ചു (Rajasthan Former Sarpanch Murder Case). മുൻ സർപഞ്ച് റാം സിങ് ചൗധരി, ഇയാളുടെ മാതാവ് പൂസി ദേവി, രണ്ടാം ഭാര്യ സൂര്യഗ്യാൻ ദേവി, സഹോദരപുത്രി മഹിമ ചൗധരി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് റാം സിങ്ങിന്റെ ഒന്നാം ഭാര്യ സുനിത, മകൾ സരിത എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത മകനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ശ്രീരാംപുര ഗ്രാമത്തിലെ ദേശീയപാതയ്ക്ക് സമീപം മഹീന്ദ്ര സ്കോർപിയോ വാഹനം പൂർണ്ണമായും കത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ആദ്യഘട്ടത്തിൽ ഇതൊരു സാധാരണ അപകടമാണെന്ന് കരുതിയെങ്കിലും, രണ്ടാം ഭാര്യയുടെ മൃതദേഹം തൊട്ടടുത്ത വയലിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയതോടെയാണ് ആസൂത്രണം ചെയ്ത കൂട്ടക്കൊലയുടെ ചുരുളഴിഞ്ഞത്.
പോലീസ് ചോദ്യം ചെയ്യലിൽ പ്രായപൂർത്തിയാകാത്ത മകൻ കുറ്റം സമ്മതിക്കുകയും ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു. രണ്ട് ഭാര്യമാർക്കുമൊപ്പം ഒരേ വീട്ടിലായിരുന്നു റാം സിങ് താമസിച്ചിരുന്നത്. മദ്യപിച്ചെത്തുന്ന റാം സിങ് ഒന്നാം ഭാര്യയെയും മക്കളെയും നിരന്തരം ക്രൂരമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ച പ്രതികാരം. കൊലപാതകത്തിനായി ഓൺലൈൻ വഴി മുൻകൂട്ടി കത്തി ഓർഡർ ചെയ്ത് വരുത്തിയിരുന്നു. കഴിഞ്ഞ മെയ് 27-ന് രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന റാം സിങ്ങിന്റെ കഴുത്തറുത്താണ് മകൻ കൊലപ്പെടുത്തിയത്. ഇതുകണ്ട് ഉണർന്ന രണ്ടാം ഭാര്യ സൂര്യഗ്യാൻ ദേവിയെയും, ബഹളം കേട്ടോടിയെത്തിയ മാതാവിനെയും സഹോദരപുത്രിയെയും സാക്ഷികളാകാതിരിക്കാൻ അമ്മയുടെയും സഹോദരിയുടെയും സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹങ്ങൾ സ്കോർപിയോ കാറിലേക്ക് വലിച്ചിഴച്ച് കയറ്റി വീടിന് 500 മീറ്റർ അകലെയെത്തിച്ച് ഡീസലൊഴിച്ച് തീയിടുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.
Summary: A former village head and three family members were brutally murdered and their bodies set ablaze inside a vehicle in Rajasthan’s Ajmer district. The investigation revealed that the victim’s first wife and their two children orchestrated the killings following prolonged domestic abuse and marital disputes. The victim’s minor son confessed to the crime, detailing how they eliminated all witnesses and used diesel to burn the car in an attempt to destroy evidence.

