കൊൽക്കത്ത: പശ്ചിമ ബംഗാൾ എസ്.ടി.എഫ് അറസ്റ്റ് ചെയ്ത ജെയ്‌ഷെ മുഹമ്മദ് ഭീകരൻ ഹമീം മൊണ്ടാലിന്റെ മുഖ്യ വനിതാ സഹായിയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അർപ്പിത സർക്കാർ എന്ന യുവതിയെ ഝാർഖണ്ഡിലെ സാഹിബ്ഗഞ്ചിൽ നിന്നാണ് എസ്.ടി.എഫ് സംഘം വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരെ ബംഗാളിലെ ബർദ്ധമാനിലേക്ക് എത്തിച്ചു.(West Bengal STF Arrests Jaish Operative Associate Arpita Sarkar)
വ്യാഴാഴ്ചയാണ് ബർദ്ധമാൻ നഗരത്തിലെ ഒരു വാടക ഫ്ലാറ്റിൽ നിന്ന് ഹമീം മൊണ്ടാലിനെ എസ്.ടി.എഫ് സാഹസികമായി പിടികൂടിയത്. പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഇയാൾ, ബംഗാളിലെ വി.ഐ.പി നേതാക്കളുടെ വിവരങ്ങൾ ശേഖരിക്കുകയും ഭീകരാക്രമണത്തിന് അടിത്തറയിടുകയും ചെയ്യുന്ന ശൃംഖലയിലെ പ്രധാനിയാണെന്ന് പോലീസ് വ്യക്തമാക്കുന്നു.
ഹമീം മൊണ്ടാലിന്റെ ഉറ്റസുഹൃത്താണ് അർപ്പിത സർക്കാരെന്ന് എസ്.ടി.എഫ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ബംഗാളിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി ബന്ധം സ്ഥാപിക്കാനും അവരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്താനും ഹമീം അർപ്പിതയെയാണ് ഉപയോഗിച്ചിരുന്നത്. നേതാക്കളെ വലയിലാക്കാൻ ‘ഹണിട്രാപ്പ്’ മാതൃകയിലാണ് അർപ്പിതയെ ഈ ഭീകര ശൃംഖല ഉപയോഗപ്പെടുത്തിയത്. വി.ഐ.പികളുടെ സുരക്ഷാ വിവരങ്ങളും യാത്രാമാർഗ്ഗങ്ങളും ഇവർ ചോർത്തിയെടുത്തിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചുവരികയാണ്. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നീക്കങ്ങളും അദ്ദേഹത്തിന്റെ വാഹനവ്യൂഹം കടന്നുപോകുന്ന വഴികളും ഹമീം മൊണ്ടാലും സംഘവും നിരന്തരം നിരീക്ഷിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
Story Summary
West Bengal STF has arrested Arpita Sarkar, a close associate and girlfriend of suspected Jaish-e-Mohammed operative Hamim Mondal, from Jharkhand. Sarkar was allegedly used in a honey-trap network to collect sensitive intelligence on VIPs, including Chief Minister Suvendu Adhikari, whose convoy routes were reportedly being tracked.


