ന്യൂഡൽഹി: ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിനിടെ എടുക്കുന്ന തീരുമാനങ്ങളുടെ ഉത്തരവാദിത്തവും കണക്കുപറയേണ്ട ബാധ്യതയും താൻ ഏറ്റെടുക്കുമെന്ന് സിആർപിഎഫ് ഡയറക്ടർ ജനറൽ ഗ്യാനേന്ദ്ര പ്രതാപ് സിങ് (RAF Pellet Gun Controversy). ഡൽഹിയിൽ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ സിആർപിഎഫിന്റെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർഎഎഫ്) പെല്ലറ്റ് ഗൺ ഉപയോഗിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സിആർപിഎഫിന്റെ ഇൻവെസ്റ്റിച്ചർ ചടങ്ങിൽ സംസാരിക്കവെ, പ്രവർത്തന ബറ്റാലിയനുകളിലോ ക്രമസമാധാന ചുമതലകളിലോ ഉദ്യോഗസ്ഥർ സത്യസന്ധമായി കടമ നിർവഹിക്കുന്നതിനിടെ എടുക്കുന്ന എല്ലാ തീരുമാനങ്ങളുടെയും ഉത്തരവാദിത്തം ഡയറക്ടർ ജനറൽ എന്ന നിലയിൽ താൻ ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥർ ഭയമില്ലാതെ ചുമതലകൾ തുടർന്നും നിർവഹിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെയാണ് ആർഎഎഫ് പെല്ലറ്റ് ഗൺ പ്രയോഗിച്ചത്. പ്രതിഷേധക്കാർക്കെതിരെ അമിതബലം പ്രയോഗിച്ചെന്ന വിമർശനം ഇതിന് പിന്നാലെ ഉയർന്നിരുന്നു. സംഭവത്തിൽ ആർഎഎഫ് ഉദ്യോഗസ്ഥരുടെ നടപടികളെക്കുറിച്ച് പ്രൊഫഷണൽ തലത്തിലുള്ള സംഭവാനന്തര വിലയിരുത്തൽ നടത്തുമെന്ന് സിആർപിഎഫ് മേധാവി നേരത്തെ അറിയിച്ചിരുന്നു.
പെല്ലറ്റ് ഗൺ ഉപയോഗിക്കേണ്ട സാഹചര്യം എങ്ങനെയുണ്ടായെന്നും നടപടി സ്വീകരിച്ച സംഭവക്രമവും നിലവിലെ പ്രോട്ടോക്കോളുകൾ പാലിച്ചായിരുന്നോ പെല്ലറ്റ് ഉപയോഗിച്ചതെന്നും വിലയിരുത്തലിൽ പരിശോധിക്കും. പ്രധാനപ്പെട്ട ഓരോ ഓപ്പറേഷനും ശേഷം ഇത്തരത്തിലുള്ള അവലോകനം നടത്തുന്നത് സിആർപിഎഫിന്റെ സാധാരണ നടപടിക്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
രാജ്യത്തുടനീളം വിവിധ സുരക്ഷാ, ക്രമസമാധാന ചുമതലകൾ നിർവഹിക്കുന്ന സിആർപിഎഫ് സംസ്ഥാന പോലീസുമായി ചേർന്നും പ്രവർത്തിക്കുന്നുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിമതപ്രവർത്തനങ്ങൾ, മാവോയിസ്റ്റ് വിരുദ്ധ ദൗത്യങ്ങൾ, ആഭ്യന്തര സുരക്ഷാ പ്രവർത്തനങ്ങൾ എന്നിവയിലും സേന നിർണായക പങ്കുവഹിക്കുന്നു.
Summary: CRPF Director General Gyanendra Pratap Singh has urged personnel to perform their duties fearlessly and assured them that he would take responsibility for decisions made in the bona fide discharge of duty. His remarks came amid criticism over the RAF’s use of pellet guns during protests in Delhi.


