പൂനെ: പൂനെയിൽ ഇരുപത്തിയൊന്നുകാരിയായ യുവതിക്ക് നേരെ സ്റ്റോക്കറുടെ ക്രൂരമായ ആസിഡ് ആക്രമണം (Pune Stalker Acid Attack). പ്രണയപ്പകയും അസൂയയുമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. യുവതി മറ്റൊരു യുവാവിനൊപ്പം ലിവിങ് ടുഗെദർ റിലേഷൻഷിപ്പിൽ കഴിയുന്നതിലുള്ള ദേഷ്യമാണ് പ്രതിയെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. പൂനെയിലെ താഡിവാല റോഡിൽ വെച്ചായിരുന്നു സംഭവം. ആക്രമണത്തിന് ശേഷം കർണാടകയിലേക്ക് കടന്നുകളഞ്ഞ പ്രതി ശ്രീറാം മധു സരുൺവാറിനെ (20) സാങ്കേതിക നിരീക്ഷണത്തിന്റെ സഹായത്തോടെ പൂനെ പോലീസ് പിന്തുടർന്ന് അറസ്റ്റ് ചെയ്തു.
ഹോട്ടൽ ജീവനക്കാരായ യുവതിയും പങ്കാളിയും മേയ് 20-ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് പ്രതി ഇവരെ തടഞ്ഞുനിർത്തിയത്. തന്റെ കൂടെ ജീവിക്കാതെ എന്തിനാണ് മറ്റൊരാൾക്കൊപ്പം കഴിയുന്നതെന്ന് ചോദിച്ച് തർക്കമുണ്ടാക്കിയ പ്രതി, “നീ എന്റേതല്ലെങ്കിൽ ഇനി ആരുടേയും ആകേണ്ട,” എന്ന് ആക്രോശിച്ചുകൊണ്ട് കൈയ്യിൽ കരുതിയിരുന്ന പ്ലാസ്റ്റിക് കാനിൽ നിന്നും യുവതിയുടെ ശരീരത്തിലേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ പങ്കാളിയുടെ നേരെയും പ്രതി ആസിഡ് ഒഴിച്ചു. ആക്രമണത്തിൽ യുവതിയുടെ കഴുത്തിനും പുറംഭാഗത്തിനും കാലുകൾക്കും ഗുരുതരമായി പൊള്ളലേറ്റു. യുവതിയുടെ പങ്കാളിയുടെ കാലുകൾക്കും പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ യുവതി ബുണ്ട്ഗാർഡൻ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തി പ്രതിയെ അതിവേഗം പിടികൂടിയത്.
Summary: A 21-year-old woman in Pune was severely injured after a stalker, driven by jealousy, threw acid on her for being in a live-in relationship with another man. The incident occurred on Tadiwala Road when the woman and her partner, both hotel employees, were returning from work. The accused, 20-year-old Sriram Madhu Sarunwar, confronted them and poured acid from a plastic drum, causing burn injuries to the woman’s neck, back, and feet, as well as injuring her partner who tried to save her. Following the attack, the accused fled to Karnataka but was swiftly arrested by the Pune Police using technical surveillance.

