ന്യൂഡൽഹി : പരീക്ഷാ ക്രമക്കേടുകൾ തടയാൻ കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണത്തിലേക്ക് കടന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് തുടർച്ചയായുണ്ടാകുന്ന ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ തട്ടിപ്പുകൾക്കും തടയിടാൻ ലക്ഷ്യമിട്ടുള്ള ‘പബ്ലിക് എക്‌സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) അമെൻഡ്‌മെന്റ് ബിൽ’ കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും.(Public Examinations Amendment Bill Presented In Parliament To Stop Cheating)
പരീക്ഷാ തട്ടിപ്പുകളിൽ ഉൾപ്പെടുന്ന ക്രിമിനൽ സംഘങ്ങൾക്കെതിരെ പത്ത് വർഷം വരെ തടവും 10 കോടി രൂപ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് നിർദിഷ്ട ബിൽ. തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിൽ മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി അതിവേഗ കോടതികൾ വഴി വിചാരണയും വിധിയും ഉറപ്പാക്കാനും ബില്ലിൽ ശുപാർശയുണ്ട്. രാജ്യത്തെ വിദ്യാർത്ഥികളുടെ ഭാവി മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്ത ചരിത്രപരമായ തീരുമാനമാണിതെന്നും, എല്ലാ എം.പിമാരും ബില്ലിൻമേലുള്ള ചർച്ചയിൽ പങ്കെടുകണമെന്നും കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അഭ്യർത്ഥിച്ചു.
പരീക്ഷാ സമ്പ്രദായം പൂർണ്ണമായും സാങ്കേതികവിദ്യയിൽ അധിഷ്ഠിതവും സുതാര്യവുമാക്കാൻ ആറംഗ ടാസ്ക് ഫോഴ്‌സിന് കേന്ദ്രം രൂപം നൽകി. നന്ദൻ നിലേകനി അധ്യക്ഷനായ സമിതിയിൽ ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ എസ്. സോമനാഥും അംഗമാണ്. ദേശീയ പരീക്ഷാ ഏജൻസിയുടെ പ്രവർത്തനം സമഗ്രമായി ഉടച്ച് വാർക്കാനും പരീക്ഷകളുടെ വിശ്വാസ്യത വീണ്ടെടുക്കാനുമുള്ള നിർദ്ദേശങ്ങൾ ടാസ്ക് ഫോഴ്‌സ് സമർപ്പിക്കുമെന്ന് പ്രധാനമന്ത്രി ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കും, വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പെല്ലറ്റ് ആക്രമണത്തിനും പിന്നാലെ പാർലമെന്റിൽ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. പെല്ലറ്റ് പ്രയോഗത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്നും പ്രധാനമന്ത്രി മാപ്പ് പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. അതേസമയം, രാഷ്ട്രീയ പോര് രൂക്ഷമാണെങ്കിലും വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്ത് പരീക്ഷാ ക്രമക്കേട് തടയുന്ന പുതിയ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചേക്കുമെന്നാണ് സൂചന. രാവിലെ ചേരുന്ന ഇന്ത്യ മുന്നണി യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ നിലപാട് സ്വീകരിക്കും.
Story Summary
The Central Government is set to introduce the Public Examinations (Prevention of Unfair Means) Amendment Bill in Parliament to curb exam malpractices, proposing up to 10 years imprisonment and a fine of 10 crore rupees. Meanwhile, Prime Minister Narendra Modi announced a 6-member task force led by Infosys co-founder Nandan Nilekani and former ISRO chief S Somanath to reform national exam systems. Despite ongoing political protests over student demonstrations, the opposition is expected to support the new anti-cheating bill.


