ന്യൂഡൽഹി: വിവാദങ്ങൾക്കൊടുവിൽ വീണ്ടും നടത്തുന്ന നീറ്റ് (NEET-UG) പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു (NEET UG re-exam Narendra Modi). അതുകൊണ്ടുതന്നെ ഇത്തവണ പരീക്ഷാ നടപടിക്രമങ്ങളിൽ യാതൊരുവിധ വീഴ്ചകളും പിഴവുകളും ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിക്ക് ഉറപ്പുനൽകി.
ജൂൺ 21-നാണ് പുതിയ നീറ്റ് പുനഃപരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. പരീക്ഷയുടെ സുതാര്യതയും പരിശുദ്ധിയും കാത്തുസൂക്ഷിക്കാൻ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും, ഇതിനായി വിപുലമായ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ദേശീയ പരീക്ഷാ ഏജൻസിയും (NTA) കേന്ദ്രവും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ചോദ്യപേപ്പർ ചോർച്ച കുട്ടികളിൽ ഉണ്ടാക്കുന്ന മാനസികാഘാതം അതീവ ഗുരുതരമാണെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ആലോക് ആരാധെ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു. ഇത് വിദ്യാർത്ഥികളെ മാത്രമല്ല, അവരുടെ കുടുംബങ്ങളെയും കടുത്ത മാനസിക സംഘർഷത്തിലേക്ക് തള്ളിവിടുന്നു. രാജ്യത്തെ യുവാക്കളെ ഒരു കാരണവശാലും നിരാശരക്കരുതെന്നും കോടതി ഓർമ്മിപ്പിച്ചു.
ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് കഴിഞ്ഞ മേയ് 3-ന് നടത്തിയ നീറ്റ്-യുജി പരീക്ഷ കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. ഈ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് സമർപ്പിക്കപ്പെട്ട ഒരു കൂട്ടം ഹർജികളാണ് വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിച്ചത്. വിഷയത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തോട് നിർദ്ദേശിച്ച കോടതി, ഹർജികൾ ജൂലൈ രണ്ടാം വാരം വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി.
Story Summary: The Central Government informed the Supreme Court that Prime Minister Narendra Modi is directly supervising the upcoming NEET re-examination on June 21 to ensure a flawless process. The court observed that question paper leaks cause severe mental agony to students and their families.

