ന്യൂഡൽഹി: രാജ്യത്ത് വിദേശയാത്രകൾക്ക് കേന്ദ്രസർക്കാർ പുതിയ നികുതിയോ സെസ്സോ ഏർപ്പെടുത്താൻ ഒരുങ്ങുന്നു എന്ന മാധ്യമ വാർത്തകൾ പൂർണ്ണമായും തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം പ്രചാരണങ്ങളിൽ ഒട്ടും സത്യമില്ലെന്നും വാർത്ത തികച്ചും വ്യാജമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വളരെ അപൂർവ്വമായി മാത്രം മാധ്യമ വാർത്തകളോട് നേരിട്ട് പ്രതികരിക്കാറുള്ള പ്രധാനമന്ത്രി, തന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെയാണ് ചാനൽ റിപ്പോർട്ടിന് മറുപടിയുമായി രംഗത്തെത്തിയത്.(PM Modi Rubbishes News Report On Foreign Travel Tax Surcharge And Media Apologizes)
ഗവൺമെന്റിന്റെ ഏറ്റവും ഉയർന്ന തലങ്ങളിൽ വിദേശയാത്രകൾക്ക് അധിക സർചാർജ് ചുമത്തുന്നത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെന്നായിരുന്നു പ്രമുഖ സാമ്പത്തിക വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ, വിദേശയാത്രകൾക്ക് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് സർക്കാർ ചിന്തിക്കുന്നുപോലുമില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ ‘ഈസ് ഓഫ് ലിവിംഗ്’, ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ എന്നിവ മെച്ചപ്പെടുത്താൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ ശക്തമായ പ്രതികരണത്തിന് പിന്നാലെ, തങ്ങൾക്ക് സംഭവിച്ച പിഴവ് ഏറ്റുപറഞ്ഞ് വാർത്ത പിൻവലിക്കുന്നതായി ചാനൽ അധികൃതർ അറിയിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
ഇറാൻ-ഇസ്രായേൽ യുദ്ധത്തെ തുടർന്നുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധിയും ക്രൂഡ് ഓയിൽ വിലക്കയറ്റവും പ്രതിരോധിക്കാനാണ് കേന്ദ്രം ഇത്തരമൊരു നികുതി ആലോചിക്കുന്നതെന്നായിരുന്നു പിൻവലിക്കപ്പെട്ട വാർത്തയിൽ ഉണ്ടായിരുന്നത്. നിലവിലെ യുദ്ധസാഹചര്യത്തിൽ രാജ്യത്തെ ഇന്ധന കമ്പനികൾ നേരിടുന്ന നഷ്ടം നികത്തുന്നതിനായി വെള്ളിയാഴ്ച പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപ വീതം വർദ്ധിപ്പിച്ചിരുന്നു.
Story Summary
PM Narendra Modi strongly refuted a media report claiming that the central government is considering a tax or cess on foreign travel, terms it completely false. Following the Prime Minister’s direct intervention on social media, the news outlet withdrew the inaccurate story and issued an apology. The developments come amid rising crude prices due to the Iran war and the PM’s recent appeal to citizens for resource conservation.

