ന്യൂഡൽഹി: പാർലമെന്റ് സമ്മേളനം പുനരാരംഭിക്കാനിരിക്കെ കേന്ദ്ര സർക്കാരും പ്രതിപക്ഷവും തമ്മിൽ കടുത്ത രാഷ്ട്രീയ തർക്കത്തിന് കളമൊരുങ്ങുന്നു. ഈ ആഴ്ചയിൽ ആറോളം നിർണായക ബില്ലുകൾ പാസാക്കിയെടുക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുമ്പോൾ, സഭയ്ക്കകത്തും പുറത്തും കടുത്ത പ്രതിഷേധങ്ങളുമായി തിരിച്ചടിക്കാൻ പ്രതിപക്ഷ പാർട്ടികളും തന്ത്രങ്ങൾ മെനഞ്ഞു കഴിഞ്ഞു.(Parliament monsoon session, Parliament Reconvenes Centre To Introduce Six Bills)
സഭയിൽ പരിഗണനയ്‌ക്കെത്തുന്ന പ്രധാന ബില്ലുകൾ:
എം.എസ്.എം.ഇ ഭേദഗതി ബിൽ: ചെറുകിട-ഇടത്തരം വ്യവസായ മേഖലയെ ശാക്തീകരിക്കുന്നതിനുള്ള ഭേദഗതി.
സുപ്രീം കോടതി (ന്യായാധിപരുടെ എണ്ണം) ഭേദഗതി ബിൽ: ജഡ്ജിമാരുടെ എണ്ണം സംബന്ധിച്ച പുതിയ നിർദേശങ്ങൾ.
ജനന-മരണ രജിസ്‌ട്രേഷൻ (ഭേദഗതി) ബിൽ: രജിസ്‌ട്രേഷൻ നടപടികൾ കൂടുതൽ ലളിതമാക്കാൻ ലക്ഷ്യമിടുന്നു.
എഫ്.സി.ആർ.എ (FCRA) ഭേദഗതി ബിൽ: വിദേശ സംഭാവന നിയന്ത്രണ ബിൽ ഈ ആഴ്ച മധ്യത്തോടെ ലോക്‌സഭയിൽ എത്തിയേക്കും.
മറ്റ് പ്രധാന ബില്ലുകളായ ബാങ്കേഴ്‌സ് ബുക്‌സ് എവിഡൻസ് ബിൽ, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ബിൽ, ധനകാര്യ-നികുതി നിയമ ഭേദഗതി ബിൽ എന്നിവയും സഭയിൽ എത്തിയേക്കും. അതേസമയം മണ്ഡല പുനർനിർണയ ബിൽ ഇപ്പോൾ അവതരിപ്പിക്കാൻ സാധ്യതയില്ല.
അയോധ്യ രാമക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട ആരോപണങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരായ വിഷയങ്ങളും ഉന്നയിച്ച് പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഒരു വിഷയം സഭയ്ക്കുള്ളിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യാൻ ആവശ്യപ്പെടുമ്പോൾ, മറ്റൊന്ന് പാർലമെന്റ് വളപ്പിൽ പ്ലക്കാർഡുകളും ധർണകളുമായി ഉയർത്തിക്കാട്ടാനാണ് പ്രതിപക്ഷ ഫ്ലോർ ലീഡർമാരുടെ തീരുമാനം. സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ച സംഭവത്തിൽ അമിത് ഷാ മറുപടി നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.
പ്രതിപക്ഷത്തിന്റെ നീക്കങ്ങളെ പ്രതിരോധിക്കാൻ ഭരണപക്ഷവും ഒരുങ്ങിക്കഴിഞ്ഞു. സഭയിൽ നടത്തിയ ചില പരാമർശങ്ങളുടെ പേരിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന ബി.ജെ.പി എം.പി അനുരാഗ് ഠാക്കൂർ ലോക്‌സഭാ സ്പീക്കർക്ക് കത്ത് നൽകി. പാർലമെന്റിന്റെ മകരദ്വാറിന് സമീപം സ്വതന്ത്ര എം.പി പപ്പു യാദവും രാഹുൽ ഗാന്ധിയും ചേർന്ന് നടത്തിയ സന്യാസി വേഷത്തിലുള്ള പ്രതീകാത്മക പ്രതിഷേധത്തെ ബി.ജെ.പി കടുത്ത ഭാഷയിൽ വിമർശിച്ചപ്പോൾ, സർക്കാരിന്റെ വീഴ്ചകൾ തുറന്നുകാട്ടാൻ ഇനിയും സർഗ്ഗാത്മകമായ പ്രതിഷേധങ്ങൾ തുടരുമെന്നാണ് പ്രതിപക്ഷ നിലപാട്.
Story Summary
A intense political confrontation is set to take place in Parliament as the Central Government aims to pass six key bills, while the Opposition prepares coordinated protests both inside and outside the House. Amid tensions over various issues, the BJP has retaliated by seeking breach of privilege proceedings against Opposition Leader Rahul Gandhi.


