കഴിഞ്ഞ വർഷം ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന സൈനിക സംഘർഷത്തിനിടെ (ഓപ്പറേഷൻ സിന്ദൂർ) പാക് വ്യോമതാവളങ്ങളിൽ ചൈനീസ് സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യമുണ്ടായിരുന്നതായി ചൈന ആദ്യമായി സമ്മതിച്ചു. പാകിസ്താന് യുദ്ധഭൂമിയിൽ നേരിട്ട് സാങ്കേതിക സഹായം നൽകിയിരുന്നതായി ചൈനീസ് ഔദ്യോഗിക മാധ്യമമായ സി.സി.ടി.വി പുറത്തുവിട്ട അഭിമുഖത്തിൽ വിദഗ്ധർ വെളിപ്പെടുത്തി. (Operation Sindoor China Pakistan military ties)
ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷൻ ഓഫ് ചൈനയിലെ (AVIC) എഞ്ചിനീയർമാർ പാകിസ്താനിലെത്തി യുദ്ധവിമാനങ്ങളുടെയും മറ്റ് പ്രതിരോധ സംവിധാനങ്ങളുടെയും പ്രവർത്തനത്തിന് നേരിട്ട് മേൽനോട്ടം വഹിച്ചു. ചൈനീസ് നിർമ്മിത ജെ-10 സിഇ യുദ്ധവിമാനങ്ങളാണ് പാകിസ്താൻ പ്രധാനമായും ഉപയോഗിച്ചത്. ഇവയുടെ പൂർണ്ണമായ പ്രഹരശേഷി ഉറപ്പാക്കാൻ ചൈനീസ് എഞ്ചിനീയർമാർ രാപ്പകൽ പാക് വ്യോമസേനയ്‌ക്കൊപ്പം പ്രവർത്തിച്ചു. സംഘർഷ സമയത്ത് 50 ഡിഗ്രി സെൽഷ്യസ് ചൂടിലും എയർ റൈഡ് സൈറണുകൾക്കിടയിലുമാണ് തങ്ങൾ പ്രവർത്തിച്ചിരുന്നതെന്ന് എ.വി.ഐ.സി എഞ്ചിനീയറായ സാങ് ഹെങ് പറഞ്ഞു. 2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ നടത്തിയത്. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തു. നൂറിലധികം ഭീകരർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
പാകിസ്താന്റെ പക്കലുള്ള സൈനിക ഹാർഡ്‌വെയറുകളിൽ 81 ശതമാനവും ചൈനീസ് നിർമ്മിതമാണെന്ന് ഇന്ത്യൻ സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു. ചൈന തങ്ങളുടെ ആയുധങ്ങൾ പരീക്ഷിക്കാനുള്ള ‘ലൈവ് ലാബ്’ ആയി പാകിസ്താനെ ഉപയോഗിക്കുകയാണെന്ന് ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ രാഹുൽ ആർ. സിംഗ് ചൂണ്ടിക്കാട്ടി. യുദ്ധസമയത്ത് ഇന്ത്യയുടെ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ ചൈന പാകിസ്താന് കൈമാറിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.
Summary: China has officially admitted for the first time that its technical experts were present at Pakistani air bases providing on-ground support during last year’s “Operation Sindoor” conflict with India. Engineers from the Aviation Industry Corporation of China (AVIC) revealed they worked side-by-side with the Pakistani Air Force to maintain J-10CE fighter jets. Indian military officials highlighted that 81% of Pakistan’s hardware is of Chinese origin, effectively making Pakistan a “live lab” for testing Chinese military technology.

