പട്‌ന: ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നിതീഷ് കുമാർ ഇന്ന് രാജിവച്ചേക്കും. ബിഹാർ രാഷ്ട്രീയത്തിൽ രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന നിതീഷ് ഭരണത്തിനാണ് ഇതോടെ അവസാനമാകുന്നത്. രാവിലെ 11 മണിക്ക് നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന അവസാന മന്ത്രിസഭാ യോഗത്തിന് ശേഷം അദ്ദേഹം ഗവർണർക്ക് രാജിക്കത്ത് സമർപ്പിക്കും.(Nitish Kumar era ends in Bihar, CM likely to resign today)
ഏപ്രിലിൽ നടന്ന തിരഞ്ഞെടുപ്പിൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമാർ ഏപ്രിൽ 10-ന് എംപിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. പാർലമെന്റിന്റെ ഉപരിസഭയിലേക്ക് എത്തുന്നതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് അദ്ദേഹം പൂർണ്ണമായും പിന്മാറുകയാണ്. ഇതിന്റെ ഭാഗമായി അദ്ദേഹം തന്റെ ഔദ്യോഗിക വസതിയിൽ നിന്ന് സാധനങ്ങൾ മാറ്റിത്തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
നിതീഷ് കുമാർ സ്ഥാനമൊഴിയുന്നതോടെ ബിഹാറിൽ ഒരു ബിജെപി മുഖ്യമന്ത്രി അധികാരമേൽക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി പദത്തിലേക്ക് പ്രധാനമായും പരിഗണിക്കപ്പെടുന്നവർ നിലവിലെ ഉപമുഖ്യമന്ത്രിയും കുശ്വാഹ സമുദായത്തിൽ നിന്നുള്ള പ്രമുഖ നേതാവുമായ സാമ്രാട്ട് ചൗധരി, നിത്യാനന്ദ റായ്, ദിലീപ് കുമാർ ജയ്‌സ്വാൾ എന്നിവരാണ്.
നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച ചർച്ചകളും ശക്തമാണ്. നിഷാന്ത് കുമാർ ജെഡിയുവിൽ ചേർന്നതിന് പിന്നാലെ അദ്ദേഹത്തെ പുതിയ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയാക്കിയേക്കും എന്ന സൂചനകളുണ്ട്. ജെഡിയുവിന് രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകാനാണ് സാധ്യത. നിതീഷ് കുമാറിനെ ബിഹാറിൽ നിന്ന് പുറത്താക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് തേജസ്വി യാദവ് ആരോപിച്ചു.

