ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് 10 സംസ്ഥാനങ്ങളിൽ സിബിഐ അന്വേഷണം ഊർജിതമാക്കി. ചോദ്യപേപ്പർ അച്ചടിക്കുന്ന പ്രസ്സിൽ നിന്ന് നേരിട്ട് ചോർത്തിയെടുത്ത പേപ്പറുകൾ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികളിലേക്ക് എത്തിയതായി അന്വേഷണ സംഘം കണ്ടെത്തി.(NEET Paper Leak, CBI Expands Probe to Kerala Amid New Findings)
പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നതിനിടെ ചോദ്യപേപ്പർ ചോർത്തുന്ന പഴയ രീതിയിൽ നിന്ന് മാറി, നാസിക്കിലെ പ്രിന്റിംഗ് പ്രസ്സിൽ നിന്ന് നേരിട്ടാണ് ഇത്തവണ ചോർച്ച നടന്നതെന്ന് സിബിഐ വ്യക്തമാക്കുന്നു. മെഡിക്കൽ വിദ്യാർത്ഥിയായ ശുഭം കർനിയാർ വഴിയാണ് ചോദ്യപേപ്പർ സംഘത്തിന്റെ കൈകളിലെത്തിയത്.
യഥാർത്ഥ ചോദ്യപേപ്പർ ‘മാതൃക ചോദ്യപേപ്പർ’ എന്ന പേരിൽ രൂപാന്തരപ്പെടുത്തിയാണ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തത്. ടെലഗ്രാം, വാട്‌സ്ആപ്പ് വഴിയാണ് ചോദ്യപേപ്പർ വ്യാപകമായി വിറ്റഴിച്ചത്. ഒരു പേപ്പറിന് 25,000 മുതൽ 2 ലക്ഷം രൂപ വരെയാണ് ഈടാക്കിയത്. രാജസ്ഥാൻ പോലീസ് കണ്ടെത്തിയ 200 ഓളം വിദ്യാർത്ഥികളിൽ കേരളത്തിലെ രണ്ട് ജില്ലകളിൽ നിന്നുള്ളവരും ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം.
പിടിക്കപ്പെടാതിരിക്കാൻ അതീവ രഹസ്യമായാണ് സംഘം പ്രവർത്തിച്ചത്. മാതൃക ചോദ്യപേപ്പറും യഥാർത്ഥ പേപ്പറും തമ്മിൽ വലിയ സാമ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ബയോളജിയിലെ 90 ചോദ്യങ്ങളും കെമിസ്ട്രിയിലെ 45-ൽ 35 ചോദ്യങ്ങളും യഥാർത്ഥ പേപ്പറുമായി ഒത്തുപോകുന്നതായിരുന്നു. ടെലഗ്രാം ചാനൽ വഴി വലിയ തോതിൽ ഇത് പ്രചരിച്ചതായും സൂചനയുണ്ട്. സിബിഐ നാല് പ്രത്യേക സംഘങ്ങളെ നിയോഗിച്ചാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. മുഖ്യപ്രതികളായ മനീഷ് യാദവ്, രാകേഷ് കുമാർ എന്നിവരെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം പുരോഗമിക്കുന്നത്.
Story Summary
The CBI has expanded its investigation into the NEET paper leak scandal to 10 states, including Kerala, following reports that leaked question papers were distributed to medical aspirants. The agency discovered a sophisticated racket where original questions were circulated as ‘model papers’ through social media platforms, with suspected links to a medical student based in Kerala.

