ന്യൂഡൽഹി: വിവേചനത്തിന് കാരണമാകുന്ന പരമ്പരാഗത അടയാളങ്ങൾക്കൊപ്പം വ്യക്തികളുടെ ‘സാമ്പത്തിക പശ്ചാത്തലവും’ ഉൾപ്പെടുത്തി എൻ.സി.ഇ.ആർ.ടി. എട്ടാം ക്ലാസിലെ പുതിയ സോഷ്യൽ സയൻസ് പാഠപുസ്തകത്തിലാണ് ഈ നിർണ്ണായക മാറ്റം ഉൾപ്പെടുത്തിയിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവേചനം തടയുന്നതിനുള്ള യു.ജി.സി ഇക്വിറ്റി ചട്ടങ്ങൾക്കെതിരെ ഉയർന്ന ശക്തമായ പ്രതിഷേധങ്ങളുടെയും തുടർന്ന് സുപ്രീം കോടതി ഇത് സ്റ്റേ ചെയ്തതിന്റെയും പശ്ചാത്തലത്തിലാണ് ഈ പുതിയ മാറ്റമെന്നത് ശ്രദ്ധേയമാണ്.(NCERT Class 8 Textbook Includes Economic Background Under Discrimination Factor)
എൻ.സി.ഇ.ആർ.ടിയുടെ ‘എക്സ്പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്’ എന്ന പാഠപുസ്തകത്തിന്റെ രണ്ടാം ഭാഗത്തിലാണ് സാമ്പത്തിക പിന്നാക്കാവസ്ഥയും കുട്ടികളിൽ വിവേചനത്തിന് കാരണമാകുമെന്ന് വ്യക്തമാക്കുന്നത്. ശാരീരിക രൂപം, ലൈംഗികാഭിമുഖ്യം എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. “ജാതി, മതം, വംശം, വൈകല്യം, ശാരീരിക രൂപം, ലിംഗഭേദം, ലൈംഗികാഭിമുഖ്യം അല്ലെങ്കിൽ സാമ്പത്തിക പശ്ചാത്തലം എന്നിവയുടെ പേരിൽ ഏതെങ്കിലും വ്യക്തിയോടോ വിഭാഗത്തോടോ മോശമായി പെരുമാറുന്നതാണ് വിവേചനം. ഇത് നിയമപരമായി നിരോധിക്കപ്പെട്ടിട്ടുള്ളതുമാണ്,” എന്ന് ‘സിറ്റിസൺഷിപ്പ്: റൈറ്റ്സ് ആൻഡ് ഡ്യൂട്ടീസ്’ എന്ന അധ്യായത്തിൽ പറയുന്നു.
എൻ.സി.ഇ.ആർ.ടിയുടെ പുതിയ നിർവ്വചനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വിദഗ്ദ്ധർ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഭൂരിഭാഗം ദരിദ്രരും പിന്നാക്ക ജാതിയിൽപ്പെട്ടവരാണെന്നും, മുന്നാക്ക ജാതിയിലെ സാമ്പത്തിക വിവേചനത്തെയും ദളിത്-പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന വിവേചനത്തെയും ഒരേ തട്ടിൽ കാണാനാകില്ലെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.
Story Summary
The NCERT has included “economic background” alongside traditional identity markers as a factor of discrimination in its new Class VIII social science textbook. This shift comes after intense criticism of UGC’s 2026 equity rules. While some academics welcomed the broader scope, others argued it dilutes the focus on deep-rooted social backwardness.

