ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂൾ വിദ്യാർത്ഥിനിയെ താൻ പരിഹസിച്ചുവെന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോയിലെ ആരോപണങ്ങൾ പൂർണ്ണമായും തള്ളി തമിഴ്‌നാട് വ്യവസായ മന്ത്രി കീർത്തന. തന്നെ ലക്ഷ്യമിട്ട് നടക്കുന്ന ഈ സൈബർ ആക്രമണം യഥാർത്ഥത്തിൽ തമിഴ്‌നാട്ടിലെ ലക്ഷക്കണക്കിന് വരുന്ന തമിഴ് മീഡിയം, സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെയുള്ളതാണെന്ന് മന്ത്രി തുറന്നടിച്ചു. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ ഉന്നയിച്ച വിമർശനങ്ങൾക്ക് എക്‌സ്പ്ലാറ്റ്‌ഫോമിലൂടെയാണ് മന്ത്രി മറുപടി നൽകിയത്.(TN Minister Keerthana Slams Online Trolls Over Government School Video Controversy)
“ഞാൻ ഒരു സർക്കാർ സ്കൂൾ വിദ്യാർത്ഥിയെ പരിഹസിച്ചു എന്ന രീതിയിൽ ചിലർ ഇന്ന് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ എന്താണ് യാഥാർത്ഥ്യമെന്ന് അറിയാമോ? ഞാൻ തന്നെ ഒരു സർക്കാർ സ്കൂളിൽ തമിഴ് മീഡിയത്തിൽ പഠിച്ചു വളർന്നവളാണ്. എന്റെ ഇംഗ്ലീഷിനെ ചൊല്ലി ഇന്ന് എന്നെ പരിഹസിക്കുന്നവർ യഥാർത്ഥത്തിൽ എന്നെയല്ല, എന്നെപ്പോലെ ലക്ഷക്കണക്കിന് വരുന്ന സർക്കാർ സ്കൂൾ വിദ്യാർത്ഥികളെയാണ് അപമാനിക്കുന്നത്. എനിക്ക് വൻകിട പ്രൈവറ്റ് സ്കൂളുകളിൽ പഠിക്കാനോ ഫ്രഞ്ച് ഭാഷ രണ്ടാം ഭാഷയായി തിരഞ്ഞെടുക്കാനോ ഉള്ള സാഹചര്യമില്ലായിരുന്നു,” മന്ത്രി കുറിച്ചു. കോർപ്പറേറ്റ് ലോകത്തേക്ക് എത്തിയപ്പോഴാണ് താൻ ഇംഗ്ലീഷ് സംസാരിക്കാൻ ബുദ്ധിമുട്ടിയതെന്നും തെറ്റുകളിൽ നിന്നാണ് പഠിച്ചതെന്നും അതിൽ തനിക്ക് യാതൊരു നാണക്കേടുമില്ലെന്നും കീർത്തന വ്യക്തമാക്കി.
ശിവകാശിക്ക് സമീപമുള്ള സർക്കാർ സ്കൂൾ സന്ദർശനത്തിനിടെ വിദ്യാർത്ഥിനിയുടെ ഇംഗ്ലീഷ് പരിജ്ഞാനം പരിശോധിക്കുന്നതിനിടെ മന്ത്രി കുട്ടിയെ അപമാനിച്ചു എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ താൻ വീഡിയോ ചിത്രീകരിച്ചിട്ടില്ലെന്നും മാധ്യമങ്ങൾ പകർത്തിയ ദൃശ്യങ്ങളാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.
Story Summary
Tamil Nadu Industries Minister Keerthana strongly hit back at online trolls and the opposition, rejecting claims that she humiliated a government school student during her visit near Sivakasi. Sharing her journey as a Tamil-medium government school product who struggled with English in the corporate world, she stated that mocking her language skills is tantamount to insulting millions of government school students.

