ഭോപ്പാൽ: മധ്യപ്രദേശിലെ ദേവാസിൽ അനാഥാലയത്തിലെ പെൺകുട്ടികളുമായുള്ള കൂട്ടവിവാഹം വാഗ്ദാനം ചെയ്ത് 42 കുടുംബങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത വൻ വിവാഹ തട്ടിപ്പ് സംഘം പിടിയിൽ (Madhya Pradesh Marriage Scam). വിവാഹത്തിനായി വരന്മാരും ബന്ധുക്കളും എല്ലാ ഒരുക്കങ്ങളോടെയും എത്തിയെങ്കിലും വധുക്കൾ എത്താതിരുന്നതിനെത്തുടർന്നാണ് ദീർഘകാലമായി ആസൂത്രണം ചെയ്ത വലിയൊരു ചതിയുടെ കഥ പുറത്തുവന്നത്. വിവാഹപ്രായം കഴിഞ്ഞിട്ടും അനുയോജ്യരായ വധുക്കളെ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന യുവാക്കളുടെ കുടുംബങ്ങളെയാണ് തട്ടിപ്പ് സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഇൻഡോറിലെ ഒരു അനാഥാലയത്തിലെ പെൺകുട്ടികളാണെന്ന് വിശ്വസിപ്പിച്ച് സോഷ്യൽ മീഡിയയിൽ നിന്ന് ഡൗൺലോഡ് ചെയ്ത ചിത്രങ്ങൾ കാണിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്.
മേയ് 25-ന് വിവാഹം നടത്താമെന്ന ഉറപ്പിൽ ഓരോ കുടുംബത്തിൽ നിന്നും 12,000 രൂപ മുതൽ 25,000 രൂപ വരെയാണ് പ്രതികൾ വാങ്ങിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ആകെ പത്തുലക്ഷത്തിലധികം രൂപയുടെ തട്ടിപ്പാണ് ഇവിടെ നടന്നത്. മെയ് 24-ന് രാധാഗഞ്ച് ക്ലബ് ഗ്രൗണ്ടിൽ എത്തിയ വരന്മാർക്കും ബന്ധുക്കൾക്കും അവിടെ വിവാഹപ്പന്തലോ മറ്റ് ഒരുക്കങ്ങളോ കാണാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുഖ്യ സംഘാടകരായ മുകേഷ് ബൈരാഗി, ഭാര്യ സുനിത എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കൂട്ടാളികളായ ദിനേഷ് ദാസ് ബൈരാഗി, നർസിംഗ് ദാസ് ബൈരാഗി എന്നിവർക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അഭിഷേക് എന്ന യുവാവിന്റെ പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 318(4) പ്രകാരം ചതിക്കുറ്റത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Summary: A major marriage scam was unearthed in Madhya Pradesh’s Dewas, where 42 families were defrauded of over Rs 10 lakh under the pretext of a mass wedding. The fraudsters targeted vulnerable families by showing them downloaded social media photos of women, claiming they were from an orphanage in Indore. Following a complaint from a victim, the police intervened, arrested the prime suspect Mukesh Bairagi and his wife, and launched a hunt for other accomplices.

