ന്യൂഡൽഹി: കർണ്ണാടക കോൺഗ്രസിനെ മാസങ്ങളായി ഉലയ്ക്കുന്ന നേതൃമാറ്റ വിവാദങ്ങൾക്ക് പുതിയ വഴിത്തിരിവ്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഒന്നിച്ച് എ.ഐ.സി.സി നേതൃത്വത്തെ കാണാൻ ഡൽഹിയിൽ എത്തി. സന്ദർശനം തികച്ചും ഔദ്യോഗികമാണെന്ന് പാർട്ടി അവകാശപ്പെടുമ്പോഴും, കർണ്ണാടകത്തിൽ എത്രയും വേഗം ഒരു അധികാര കൈമാറ്റത്തിന് ഹൈക്കമാൻഡ് പൂർണ്ണമായും അനുകൂലമാണെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.(Karnataka Congress Leadership Crisis Siddaramaiah DK Shivakumar Delhi Visit Mallikarjun Kharge CM Rumours)
സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റി നിർത്താൻ ബിഹാർ മാതൃകയിലുള്ള ഒരു പ്രത്യേക പാക്കേജാണ് കോൺഗ്രസ് നേതൃത്വം അണിയറയിൽ ഒരുക്കുന്നത്. ജൂൺ മാസത്തിൽ കർണ്ണാടകത്തിൽ നിന്നും ഒഴിവുവരുന്ന നാല് രാജ്യസഭാ സീറ്റുകളിലൊന്നിൽ സിദ്ധരാമയ്യയെ മത്സരിപ്പിച്ച് കേന്ദ്രത്തിലേക്ക് കൊണ്ടുവരാനും, പകരം അദ്ദേഹത്തിന്റെ മകൻ യതീന്ദ്രയ്ക്ക് സംസ്ഥാന മന്ത്രിസഭയിൽ പ്രധാന വകുപ്പ് നൽകാനുമാണ് നിലവിലെ ധാരണ. എന്നാൽ മുഖ്യമന്ത്രി പദം ഒഴിയാൻ തയ്യാറായാൽ പോലും തന്റെ രാഷ്ട്രീയ എതിരാളിയായ ഡി.കെ. ശിവകുമാർ ആ കസേരയിൽ ഇരിക്കുന്നത് കാണാൻ സിദ്ധരാമയ്യ ഒട്ടും താല്പര്യപ്പെടുന്നില്ലെന്നാണ് വിവരം.
ഇരു നേതാക്കളും തമ്മിലുള്ള തർക്കം പരിഹരിക്കാൻ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ തന്നെ കർണ്ണാടകത്തിൽ സമവായ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് ഹൈക്കമാൻഡ് മുന്നോട്ട് വെച്ചേക്കും. ഖാർഗെ സംസ്ഥാന മുഖ്യമന്ത്രിയായി മടങ്ങിയെത്തുന്നതോടെ എ.ഐ.സി.സിയുടെ പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് നിലവിലെ സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ എത്തിക്കാൻ രാഹുൽ ഗാന്ധിക്ക് മുന്നിൽ വഴിതെളിയുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Story Summary
Karnataka CM Siddaramaiah and Deputy CM DK Shivakumar are in Delhi for crucial high command meetings. Reports suggest Congress is planning a leadership change, offering a Rajya Sabha seat to Siddaramaiah, potentially making Mallikarjun Kharge the CM, and elevating KC Venugopal as the next AICC President.

