ന്യൂഡൽഹി: ഹരിവംശ് നാരായൺ സിങ് രാജ്യസഭാ ഉപാധ്യക്ഷനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിലൂടെ തുടർച്ചയായ മൂന്നാം തവണയാണ് അദ്ദേഹം ഈ പദവിയിലെത്തുന്നത്. രാഷ്ട്രപതി അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്തിരുന്നു.(Harivansh Narayan Singh elected Rajya Sabha deputy chairman for third consecutive term)
ഹരിവംശിന്റെ മുൻ കാലാവധി ഏപ്രിൽ 9-ന് അവസാനിച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പ്രതിപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതോടെ അദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. തിരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും ഹരിവംശിനെ അഭിനന്ദിച്ചു. സഭയുടെ അന്തസ്സ് ഉയർത്തുന്നതിൽ ഹരിവംശ് വഹിച്ച പങ്കിനെ പ്രധാനമന്ത്രി പ്രശംസിച്ചു.
തുടർച്ചയായി മൂന്നാം തവണയും ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത് ഈ സഭയ്ക്ക് നിങ്ങളിലുള്ള ആഴത്തിലുള്ള വിശ്വാസത്തിന്റെ തെളിവാണ്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള നിങ്ങളുടെ ശ്രമങ്ങളും കഴിഞ്ഞ കാലത്തെ അനുഭവസമ്പത്തും സഭയ്ക്ക് വലിയ ഗുണം ചെയ്തിട്ടുണ്ട്, പ്രധാനമന്ത്രി പറഞ്ഞു. ഹരിവംശിന്റെ നേതൃത്വത്തിൽ സഭാ നടപടികൾ കൂടുതൽ ഫലപ്രദമായെന്നും കൃത്യതയോടെയും നിഷ്പക്ഷതയോടെയും സഭയെ നയിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തു. വരും വർഷങ്ങളിലും സഭയുടെ അന്തസ്സ് പുതിയ ഉയരങ്ങളിലെത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രമുഖ മാധ്യമപ്രവർത്തകനായിരുന്ന ഹരിവംശ് 2018-ലാണ് ആദ്യമായി രാജ്യസഭാ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. രാഷ്ട്രീയ ജീവിതത്തിന് മുൻപ് ദീർഘകാലം മാധ്യമരംഗത്ത് സജീവമായിരുന്ന അദ്ദേഹം, തന്റെ അനുഭവസമ്പത്ത് സഭാ നടപടികൾ നിയന്ത്രിക്കുന്നതിൽ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുന്ന നേതാവായാണ് അറിയപ്പെടുന്നത്.

