നോയ്ഡ: ഗ്രേറ്റർ നോയിഡയിൽ മദ്യപിക്കാൻ പണം നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ മകനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു (Greater Noida murder). നോയ്ഡ സ്വദേശിയായ കരൺ ആണ് മരിച്ചത്. സംഭവത്തിൽ 47-കാരനായ ദേവേന്ദ്രയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജൂൺ 21ന് നോളജ് പാർക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പൊലീസ് അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ പ്രകാരം, മദ്യലഹരിയിൽ വീട്ടിലെത്തിയ ദേവേന്ദ്ര കൂടുതൽ മദ്യം വാങ്ങാൻ മകൻ കരണിനോട് പണം ആവശ്യപ്പെട്ടു. എന്നാൽ കരൺ പണം നൽകാൻ തയ്യാറായില്ല. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതായാണ് റിപ്പോർട്ട്.
തർക്കത്തിന് പിന്നാലെ ദേവേന്ദ്ര വീട്ടിൽ നിന്ന് പുറത്തുപോയി. പിറ്റേന്ന് രാവിലെ തിരിച്ചെത്തിയ ഇയാൾ മുളവടി ഉപയോഗിച്ച് കരണിന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് ശേഷം പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ കരണിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി. തുടർന്ന് കരണിന്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദേവേന്ദ്രയ്‌ക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 105 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ തുഗ്ലക്പൂർ പ്രദേശത്ത് നിന്നാണ് ദേവേന്ദ്രയെ പൊലീസ് പിടികൂടിയത്. ആക്രമണത്തിന് ഉപയോഗിച്ചെന്നാണ് കരുതുന്ന മുളവടിയും പ്രതിയുടെ കൈവശത്ത് നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Story Summary:
A 47-year-old man was arrested in Greater Noida for allegedly beating his son to death after a dispute over money for alcohol. Police recovered the bamboo stick used in the attack and have registered a murder case under the Bharatiya Nyaya Sanhita.


