തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന സീസണിലെ യാത്രക്കാരുടെ തിരക്ക് നേരിടാൻ 600 നോൺ-എസി ബസുകൾ വാടകയ്‌ക്കെടുക്കാൻ കെഎസ്ആർടിസി തീരുമാനിച്ചു (KSRTC Sabarimala season). ഇതിനായി ‘വെറ്റ് ലീസ്’ വ്യവസ്ഥയിൽ സ്വകാര്യ ബസുകൾ ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. സംസ്ഥാന ഗതാഗത കോർപ്പറേഷൻ നേരിടുന്ന ഗുരുതരമായ ബസ് ക്ഷാമം മറികടക്കാനാണ് ഈ നടപടി.
സെപ്റ്റംബർ മാസത്തോടെ കെഎസ്ആർടിസിയുടെ ഏകദേശം 2,000 ബസുകളുടെ സർവീസ് കാലാവധി അവസാനിക്കുന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. നേരത്തെ കേന്ദ്ര നയത്തിൽ നിന്ന് വ്യത്യസ്തമായി 1,917 ബസുകൾക്ക് സംസ്ഥാന സർക്കാർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കി നൽകിയിരുന്നെങ്കിലും, കാലാവധി കഴിഞ്ഞ ബസുകൾ ഇനി സർവീസിന് ഉപയോഗിക്കരുതെന്നും അവ പിൻവലിക്കണമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം സംസ്ഥാന ഗതാഗത സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ ബസുകളുടെ ലഭ്യതയിൽ വലിയ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ശബരിമല സീസണിനൊപ്പം ഓണം, ക്രിസ്മസ്, പുതുവത്സര അവധിക്കാലങ്ങളിലെ അധിക യാത്രക്കാരെ പരിഗണിച്ചും കെഎസ്ആർടിസി നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി 63 സ്ലീപ്പർ, സീറ്റർ-കം-സ്ലീപ്പർ ബസുകൾ വാടകയ്‌ക്കെടുക്കാൻ നേരത്തെ ടെൻഡർ ക്ഷണിച്ചിരുന്നെങ്കിലും താൽപര്യക്കാരില്ലാത്തതിനാൽ റീ-ടെൻഡർ പുറത്തിറക്കിയിട്ടുണ്ട്.
ഇതിനിടെ, പ്രിയദർശനി പദ്ധതിയുടെ ഭാഗമായി ജി-ഫോം സമർപ്പിച്ച് സർവീസ് അവസാനിപ്പിച്ച ഏകദേശം ആയിരത്തോളം സ്വകാര്യ ബസുകൾ നിലവിലുണ്ട്. ഈ ബസുടമകൾ കെഎസ്ആർടിസിയുടെ വാടക കരാർ പദ്ധതിയിലേക്ക് മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
Story Summary:
KSRTC has invited tenders to hire 600 non-AC buses on a wet lease basis ahead of the Sabarimala pilgrimage season. The move comes amid a severe bus shortage following the expiry of the service life of nearly 2,000 KSRTC buses.


