ഗാസിയാബാദിലെ രാജ് നഗർ എക്സ്റ്റൻഷനിൽ നിർമ്മാണത്തിലിരിക്കുന്ന മാളിന്റെ ബേസ്‌മെന്റിൽ ഏഴു വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം മുതൽ കാണാതായ പെൺകുട്ടിയെ ശനിയാഴ്ച പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് (Ghaziabad Murder Case). സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഏതാനും പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയുമാണ്.
നിർമ്മാണ സ്ഥലത്ത് കൂലിപ്പണിക്കാരനായി ജോലി ചെയ്യുന്ന ദമ്പതികളുടെ മകളാണ് മരിച്ച പെൺകുട്ടി. ജോലി സ്ഥലത്തിന് സമീപമുള്ള ചെറിയ ഷെഡ്ഡിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. വെളളിയാഴ്ച വൈകുന്നേരം മുതൽ കുട്ടിയെ കാണാതായതിനെ തുടർന്ന് കുടുംബം തിരച്ചിൽ നടത്തിവരികയായിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് മാളിന്റെ ബേസ്‌മെന്റിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കേറ്റ ഗുരുതരമായ പരിക്കുകളും ശരീരത്തിൽ പലയിടത്തും ഒടിവുകളും ഉണ്ടെന്ന് കുടുംബം ആരോപിച്ചു. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് കുട്ടിയെ താഴേക്ക് എറിഞ്ഞതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതാകാമെന്ന് കുടുംബം ആരോപിക്കുന്നുണ്ടെങ്കിലും പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാ ഫലവും വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് ഡിസിപി സുരേന്ദ്ര നാഥ് തിവാരി അറിയിച്ചു. സംഭവസ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശത്ത് ക്രമസമാധാന നില ഉറപ്പാക്കാൻ കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
Summary: A 7-year-old girl, the daughter of labourers living at a construction site in Ghaziabad, was found dead in the basement of an under-construction mall. With the family alleging sexual assault and the police suspecting she may have been thrown from the third floor, investigations are underway, and multiple suspects have been taken into custody.


