പോക്‌സോ കേസിൽ ചിത്രദുര്‍ഗ മുന്‍മഠാധിപതി വീണ്ടും അറസ്റ്റില്‍; പിന്നാലെ വിട്ടയച്ചു

ബെംഗളൂരു: വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ചിത്രദുര്‍ഗ മുരുഗ മുന്‍മഠാധിപതി ശിവമൂര്‍ത്തി മുരുഗശരണരുവിനെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു. ഇതിനുപിന്നാലെ ജാമ്യം നിലനിൽക്കുന്നതിനാൽ വീണ്ടും അറസ്റ്റ് ചെയ്ത നടപടിയെ കര്‍ണാടക ഹൈക്കോടതി വിമര്‍ശിക്കുകയും വിട്ടയക്കാന്‍ ഉത്തരവിടുകയും ചെയ്തു. ശിവമൂര്‍ത്തിയുടെ അഭിഭാഷകനാണ് അറസ്റ്റിനെതിരേ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ജാമ്യം നിലനില്‍ക്കേ വീണ്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ചിത്രദുര്‍ഗ സെഷന്‍സ് കോടതിയെ വിമര്‍ശിച്ചാണ് ശിവമൂര്‍ത്തിയെ ഉടന്‍ വിട്ടയക്കാന്‍ ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് ഉത്തരവിട്ടത്.

അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിക്കുമ്പോഴേക്കും സെഷന്‍സ് കോടതി ശിവമൂര്‍ത്തിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ജയിലിലേക്കയച്ചിരുന്നു. ചിത്രദുര്‍ഗ ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കിയ ഹൈക്കോടതി സെഷന്‍സ് കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാമെന്ന് അറിയിച്ചു. 14 മാസം ജയിലില്‍ കഴിഞ്ഞശേഷം കഴിഞ്ഞ വ്യാഴാഴ്ച ഹൈക്കോടതിയില്‍നിന്ന് ശിവമൂര്‍ത്തി ജാമ്യംനേടി പുറത്തിറങ്ങിയിരുന്നു.