നെല്ലൂർ: പത്ത് വയസ്സുകാരിയുടെ ജന്മദിനാഘോഷത്തിനായി വാങ്ങിയ ചോക്ലേറ്റിൽ പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ നിർമ്മാതാക്കൾക്കും വ്യാപാരിക്കും പിഴ ചുമത്തി നെല്ലൂരിലെ ഉപഭോക്തൃ കോടതി. 50,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതിച്ചെലവും നൽകാനാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്. പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങളിൽ പുഴുക്കളെ കാണപ്പെടുന്നത് നിലവാരമില്ലായ്മയുടെ തെളിവാണെന്ന് കോടതി നിരീക്ഷിച്ചു.( Consumer Forum imposes fine on manufacturer and retailer for contaminated chocolates)
2022 ജനുവരി 19-നായിരുന്നു സംഭവം. ജന്മദിനാഘോഷത്തിൽ പങ്കെടുത്ത കുട്ടികൾക്ക് നൽകാനായി വാങ്ങിയ ചോക്ലേറ്റിലാണ് പുഴുക്കളെ കണ്ടെത്തിയത്. ഇതിന് പിന്നാലെ കുട്ടികൾക്ക് ഛർദ്ദി, പനി, വയറുവേദന, തലകറക്കം എന്നിവ അനുഭവപ്പെടുകയും ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരികയും ചെയ്തു. ലബോറട്ടറി പരിശോധനാ റിപ്പോർട്ടുകൾ ഇല്ലാത്ത സാഹചര്യത്തിലും, ലഭ്യമായ ഫോട്ടോകളും ചികിത്സാ രേഖകളും അടിസ്ഥാനമാക്കി കമ്മീഷൻ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുകയായിരുന്നു. ഉപഭോക്തൃ കോടതി നടപടികൾ സാങ്കേതികമായ നിയമങ്ങളാൽ മാത്രം പരിമിതമല്ലെന്നും, സാഹചര്യത്തെളിവുകൾക്ക് ഇവിടെ വലിയ പ്രസക്തിയുണ്ടെന്നും കോടതി വ്യക്തമാക്കി.
നിർമ്മാതാക്കളാണ് പ്രധാന ഉത്തരവാദികളെന്നും, എങ്കിലും വിറ്റഴിച്ച ഉൽപ്പന്നത്തിന്റെ കാര്യത്തിൽ വ്യാപാരിക്കും ഉത്തരവാദിത്തമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. നഷ്ടപരിഹാര തുകയിൽ 80 ശതമാനം നിർമ്മാതാക്കളും 20 ശതമാനം വ്യാപാരിയുമാണ് നൽകേണ്ടത്. 2022 മാർച്ച് 31 മുതൽ 9 ശതമാനം പലിശയോടെ 45 ദിവസത്തിനുള്ളിൽ തുക നൽകാനാണ് നിർദ്ദേശം.
Story Summary
A consumer forum in Nellore, Andhra Pradesh, has ordered a manufacturer and a retailer to pay Rs 55,000 in compensation after worms were found in chocolates served at a child’s birthday party. The commission ruled that the presence of contaminants is clear evidence of poor quality and held both parties liable, emphasizing that consumers can substantiate such claims through photographs and medical records even without lab reports.

