പത്തനംതിട്ട: കനത്ത മഴയെത്തുടർന്ന് പമ്പാനദിയിൽ തിങ്കളാഴ്ച പുലർച്ചെയോടെ ജലനിരപ്പ് വീണ്ടും ഉയർന്നതിനെത്തുടർന്ന് വൻ ജാഗ്രതാ നിർദേശം. റാന്നി മേഖലയിലുള്ളവർ ഉടൻ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് റാന്നി ടൗൺ പോലീസ് മുന്നറിയിപ്പ് നൽകി.(Pamba River Water Level Rises Ranni On High Flood Alert Sabarimala Restrictions)
കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിൽ റാന്നി ടൗൺ പൂർണമായും വെള്ളത്തിനടിയിലാവുകയും വ്യാപാരികൾക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ചയോടെ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും, പുലർച്ചെയോടെ വീണ്ടും നദി കരകവിഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാലാണ് പോലീസ് നേരിട്ട് ജാഗ്രതാ നിർദേശം നൽകിയത്.
ജില്ലയിലെ മലയോര മേഖലകളിൽ ഞായറാഴ്ച രാത്രി അനൗൺസ്‌മെന്റ് വഴി ജാഗ്രതാ സന്ദേശം കൈമാറി. പമ്പയാർ, കക്കാട്ടാർ എന്നിവയുടെ തീരങ്ങളിൽ താമസിക്കുന്നവർ മിന്നൽപ്രളയ സാധ്യത മുന്നിൽക്കണ്ട് ജാഗ്രത പാലിക്കണം. നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറന്നിരിക്കുന്ന സമയമായതിനാൽ തീർഥാടകരുടെ തിരക്ക് വർധിച്ചിട്ടുണ്ട്. എന്നാൽ പമ്പയിലെ ഒഴുക്ക് ശക്തമായതിനാൽ തീർഥാടകരെ പമ്പയിലേക്ക് കടത്തിവിടുന്നത് താൽക്കാലികമായി നിർത്തിവെച്ചു. എരുമേലിയിലും നിലയ്ക്കലിലും പോലീസിന്റെ നേതൃത്വത്തിൽ തീർഥാടകരുടെ വാഹനങ്ങൾ നിയന്ത്രിച്ചിരിക്കുകയാണ്.
Story Summary
Water levels in the Pamba River rose again early Monday, prompting police to issue a flood alert for residents in the Ranni region to move to safe locations. Flash flood warnings have been issued along the banks of Pamba and Kakkattar, while Sabarimala pilgrim vehicles are currently restricted at Erumely and Nilakkal.


