ദില്ലി: സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ‘കോക്രോച്ച് ജനതാ പാർട്ടി’ രാഷ്ട്രീയ മുന്നണിയാക്കാൻ ആലോചിക്കുന്നതായി സ്ഥാപകൻ അഭിജിത് ദീപ്കെ വ്യക്തമാക്കിയതോടെ വിവാദം കൊഴുക്കുന്നു (Cockroach Janta Party). സിജെപിയുടെ എക്സ് അക്കൗണ്ട് കേന്ദ്ര സർക്കാർ വിലക്കിയതിനെച്ചൊല്ലിയുള്ള തർക്കങ്ങൾ തുടരുമ്പോഴും ഔദ്യോഗികമായി പ്രതികരിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. ഈ അക്കൗണ്ടിലൂടെ യുവാക്കളെ സംഘടിപ്പിക്കാൻ വൻതോതിൽ നീക്കം നടന്നോ എന്ന് നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, എക്സിൽ വിലക്ക് നേരിട്ടെങ്കിലും സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം ഇതിനകം രണ്ട് കോടി കടന്ന് കുതിക്കുകയാണ്.
കോൺഗ്രസ് നേതാവ് ശശി തരൂർ സിജെപിയെ അനുകൂലിച്ച് രംഗത്തെത്തിയതോടെ വിഷയം രാഷ്ട്രീയപ്പോരിലേക്കും നീങ്ങി. വിയോജിപ്പുകൾ പ്രകടിപ്പിക്കാനുള്ള വേദികൾ ഇല്ലാതാക്കരുതെന്ന തരൂരിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ രംഗത്തെത്തി. കോൺഗ്രസിന് രാജ്യത്ത് പ്രസക്തിയില്ലാതായോ എന്നും സർക്കാരിനോട് വിയോജിപ്പുള്ളവർ പോലും കോൺഗ്രസ് കൊള്ളില്ലെന്ന് മനസ്സിലാക്കുകയാണോ എന്നും ജയശങ്കർ ചോദിച്ചു. ഇതിനിടെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി അഭിജിത് ദീപ്കെ ആരോപിച്ചിട്ടുണ്ട്. നാളെ സിജെപിയുടെ ആഹ്വാനപ്രകാരം മനുഷ്യച്ചങ്ങല നടത്താൻ നീക്കമുള്ളതിനാൽ കർണാടക പൊലീസ് ഉൾപ്പെടെയുള്ള സുരക്ഷാ വിഭാഗങ്ങൾ കടുത്ത ജാഗ്രതയിലാണ്. ഡിജിറ്റൽ ഇടത്തിൽ എഐ വീഡിയോകളും റീലുകളുമായി യുവാക്കളുടെ ആവേശമായി മാറിയ സിജെപി, പരമ്പരാഗത രാഷ്ട്രീയ ശൈലികളെ വെല്ലുവിളിച്ചാണ് മുന്നേറുന്നത്.
Summary: The controversy surrounding the digital sensation “Cockroach Janta Party” (CJP) has intensified as its founder, Abhijeet Dipke, announced plans to transition the satirical movement into a formal political front. While the Central Government maintains silence regarding the withholding of CJP’s official X account in India, intelligence agencies have been ordered to monitor potential youth mobilization through the platform.

