ന്യൂഡൽഹി: സോനം വാങ്ചുക്കിന്റെ നിരാഹാര സമരം 25-ാം ദിവസത്തിലേക്ക് കടന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് കോക്ക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ. തിരഞ്ഞെടുപ്പ് റാലികൾ നടത്തുക മാത്രമല്ല, ജനങ്ങളോട് മറുപടി പറയാനും പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(CJP Questions PM Modi Silence On Wangchuk Supreme Court Declines Urgent Hearing)
പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ പോലീസ് എന്തിനാണ് ഇത്ര ക്രൂരമായി പെരുമാറിയതെന്നും വിദ്യാർത്ഥികളുടെ മരണത്തിന് ശേഷവും ധർമ്മേന്ദ്ര പ്രധാനെ എന്തുകൊണ്ടാണ് സംരക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ജൂലൈ 20-ന് നടന്ന പ്രതിഷേധം ഒരു ‘ട്രെയിലർ’ മാത്രമായിരുന്നുവെന്നും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ലക്ഷക്കണക്കിന് ആളുകൾ ഡൽഹിയിലേക്ക് മാർച്ച് ചെയ്യുമെന്നും സി.ജെ.പി വക്താവ് അശുതോഷ് റാങ്ക മുന്നറിയിപ്പ് നൽകി. അക്രമം അഴിച്ചുവിട്ടത് പോലീസാണെന്നും പ്രവർത്തകർ ഗാന്ധിയൻ മാർഗ്ഗത്തിലാണ് പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യു.എ.പി.എ (UAPA), എൻ.എസ്.എ (NSA) തുടങ്ങിയ കടുത്ത നിയമങ്ങൾ ചുമത്തിയാലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വിദ്യാർത്ഥികൾക്കെതിരായ എഫ്.ഐ.ആറുകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ അക്രമങ്ങൾ ചൂണ്ടിക്കാട്ടി അടിയന്തര വാദം കേൾക്കണമെന്ന ആവശ്യവുമായി അഭിഭാഷകൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. പോലീസ് മർദ്ദനത്തിന്റെ വീഡിയോ തെളിവുകൾ കൈവശമുണ്ടെന്ന് അഭിഭാഷകൻ വ്യക്തമാക്കിയെങ്കിലും, “ഞങ്ങൾക്ക് വീഡിയോകൾ കാണാൻ താല്പര്യമില്ല, അതിന് സമയവുമില്ല” എന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് കോടതിയുടെ സമയം കളയരുതെന്ന് കർശന നിർദ്ദേശം നൽകുകയായിരുന്നു.
Story Summary
Cockroach Janta Party (CJP) founder Abhijeet Dipke questioned PM Narendra Modi’s silence on Sonam Wangchuk’s 25-day hunger strike, while party spokesperson Ashutosh Ranka warned of larger protests over the NEET issue. Meanwhile, the Supreme Court, led by CJI Surya Kant, refused an urgent hearing on police action against CJP protesters, stating the bench has no time to watch video evidence.


