ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ‘കോക്രോച്ച് ജനത പാർട്ടി’ ജന്തർ മന്തറിൽ നടത്തുന്ന പ്രതിഷേധം ശക്തമാകുന്നു. പോലീസ് മുന്നറിയിപ്പുകൾ അവഗണിച്ച് രാത്രി മുഴുവൻ നീണ്ടുനിന്ന സമരം രാവിലെയും തുടരുകയാണ്.(CJP protest at Jantar Mantar demanding education minister resignation)
മന്ത്രി രാജിവെക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കോക്രോച്ച് ജനത പാർട്ടി നേതൃത്വം. പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കും പിന്നിലെ ഭരണകൂട പരാജയം ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. കൂടുതൽ പ്രവർത്തകരെ അണിനിരത്തി സമരം വരും മണിക്കൂറുകളിൽ ശക്തമാക്കാനാണ് പാർട്ടിയുടെ തീരുമാനം. രാവിലെ 9 മണിയോടെ കൂടുതൽ ആളുകളോട് ജന്തർ മന്തറിൽ ഒത്തുചേരാൻ നേതൃത്വം ആഹ്വാനം നൽകിയിട്ടുണ്ട്.
സമരക്കാർ പിരിഞ്ഞുപോകാത്ത സാഹചര്യത്തിൽ, സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനായി ഡൽഹി പോലീസ് സിജെപി നേതാക്കളുമായി അടിയന്തര ചർച്ചകൾ നടത്താനൊരുങ്ങുകയാണ്. ക്രമസമാധാന പാലനത്തിനായി ജന്തർ മന്തറിന് ചുറ്റും പോലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം പുകയുന്നതിനിടെയാണ് ജന്തർ മന്തറിലെ സമരം ശ്രദ്ധേയമാകുന്നത്.
Story Summary
The Cockroach Janta Party (CJP) continues its overnight protest at Jantar Mantar, demanding the resignation of Union Education Minister Dharmendra Pradhan over alleged irregularities in the NEET examination. Despite police warnings, protesters remain firm and have called for reinforcements to join them this morning, as Delhi police prepare to hold talks with the party leadership.

