ബംഗളൂരു: സ്കൂളിൽ വെച്ച് പണം മോഷ്ടിച്ചെന്ന കള്ളക്കുറ്റം ചുമത്തി അധ്യാപകർ പരസ്യമായി അപമാനിച്ചതിൽ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി. കർണാടകയിലെ ബംഗളൂരു അർബൻ ജില്ലയിലെ അനേക്കൽ താലൂക്കിലെ മാരസൂരിലാണ് ഈ ദാരുണ സംഭവം റിപ്പോർട്ട് ചെയ്തത്. സർക്കാർ ഹയർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥിനിയെ വ്യാഴാഴ്ച രാത്രിയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ ബന്ധുക്കൾ നോക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സൂര്യനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.(Bengaluru Student Suicide Over False Theft Accusations And Humiliation By Teachers)
താൻ പണം മോഷ്ടിച്ചിട്ടില്ലെന്നും കള്ളക്കുറ്റം ചുമത്തിയുള്ള അപമാനവും മാനസിക വിഷമവും താങ്ങാൻ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും പെൺകുട്ടി എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. സ്കൂളിൽ വെച്ച് 20 രൂപയും 10 രൂപയും മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് അധ്യാപകർ തന്നെ ക്രൂരമായി വഴക്കുപറഞ്ഞതെന്ന് പെൺകുട്ടി കുറിപ്പിൽ വ്യക്തമാക്കുന്നു. ഇനി ജീവിച്ചിരിക്കാൻ തനിക്ക് യോഗ്യതയില്ലെന്ന് തോന്നിയതായും, അമ്മയും സഹോദരങ്ങളും തന്റെ മരണം ഒരു സ്വന്തം തീരുമാനമായി കാണണമെന്നും പെൺകുട്ടി കത്തിൽ എഴുതിയിട്ടുണ്ട്. മരണത്തിന് അമ്മയെ ആരും കുറ്റപ്പെടുത്തരുതെന്നും കുറിപ്പിൽ ആവർത്തിച്ച് അപേക്ഷിക്കുന്നുണ്ട്.
സ്കൂളിലെ അധ്യാപകരുടെ മാനസിക പീഡനമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. വീട്ടിൽ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും, സ്കൂളിലെ ചില അധ്യാപകർ മകളെ നിരന്തരം മാനസികമായി ബുദ്ധിമുട്ടിച്ചതായി അറിഞ്ഞിരുന്നുവെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു. അമ്മ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഈ ദുരന്തം സംഭവിച്ചത്.
Story Summary
An eighth-grade student of a government primary school in Bengaluru’s Anekal committed suicide after being falsely accused of stealing Rs 20 and Rs 10 by her teachers. In a heartbreaking suicide note, the girl stated she was unable to bear the shame and humiliation from the false allegations and cleared her family of any responsibility. Suryanagar police have registered a case and are investigating the family’s allegations against the school staff.

