ബെംഗളൂരു: ബെംഗളൂരുവിലെ ഒരു സ്വകാര്യ പേയിംഗ് ഗസ്റ്റ് താമസ കേന്ദ്രത്തിൽ ഗ്യാസ് സിലിണ്ടർ ചോർന്നുണ്ടായ വൻ സ്ഫോടനത്തിൽ പശ്ചിമ ബംഗാളിൽ നിന്നുള്ള ഒമ്പത് കുടിയേറ്റ തൊഴിലാളികൾക്ക് ഗുരുതരമായി പൊള്ളലേറ്റു. രാവിലെ 6.30 ഓടെയാണ് മൂന്ന് നില കെട്ടിടത്തിന്റെ രണ്ടാം നിലയിൽ അപകടമുണ്ടായത് (Bengaluru PG Cylinder Blast). ഗ്യാസ് ചോർച്ചയെ തുടർന്നുണ്ടായ സ്ഫോടനത്തിൽ മുഴുവൻ നിലയിലെയും ജനൽച്ചില്ലുകളും വാതിലുകളും തകർന്നതോടൊപ്പം സമീപത്തെ മറ്റൊരു കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചു.
ഒരു കിടപ്പുമുറിയും ചെറിയ അടുക്കളയും കുളിമുറിയും മാത്രമുള്ള മുറിയിലായിരുന്നു ഒമ്പത്
തൊഴിലാളികളും താമസിച്ചിരുന്നത്. സ്ഫോടനത്തിനിടെ ഒരാൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ചെറിയ ഒടിവേറ്റു. മറ്റ് എട്ടുപേർക്കും ശരീരത്തിന്റെ 60 ശതമാനത്തിലധികം ഭാഗങ്ങളിൽ ഗുരുതര പൊള്ളലേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു. ഗുരുതര പരിക്കുകളുണ്ടെങ്കിലും എല്ലാവരുടെയും ആരോഗ്യനില നിലവിൽ സ്ഥിരതയിലാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
പരിക്കേറ്റവരെ ദേബാശിഷ് ഹൽദർ, ദേബാശിഷ് മാലിക്, സുബ്രത ബെറ, ഹബീബുൽ റഹ്മാൻ, സൗരവ് ചൗധരി, സന്തൻ റായ്, സയ്യിദ് അലാഹുദ്ദീൻ, ദിശ്വനാഥ് എന്നിവരായി തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാവരും പശ്ചിമ ബംഗാൾ സ്വദേശികളാണ്.
സംഭവസ്ഥലം സന്ദർശിച്ച ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ ജോയിന്റ് കമ്മിഷണർ രമേഷ് ബനോത്ത്, കെട്ടിടത്തിൽ നിരവധി സുരക്ഷാ ചട്ടലംഘനങ്ങൾ നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി. ഒറ്റമുറിയിൽ ഒമ്പത് പേരെ താമസിപ്പിച്ചത് എങ്ങനെയാണെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. സമാന രീതിയിൽ നിരവധി മുറികളിൽ കൂടുതൽ തൊഴിലാളികളെ പാർപ്പിച്ചിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തിൽ ഗ്യാസ് സിലിണ്ടറിൽ നിന്നുള്ള ചോർച്ചയാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് കണ്ടെത്തൽ. കൊതുക് ശല്യം ഒഴിവാക്കാൻ രാത്രി തൊഴിലാളികൾ എല്ലാ ജനലുകളും അടച്ചിട്ടിരുന്നതിനാൽ മുറിക്കുള്ളിൽ ഗ്യാസ് നിറഞ്ഞുകൂടുകയും പിന്നീട് സ്ഫോടനം ഉണ്ടാകുകയുമായിരുന്നു എന്നാണ് അധികൃതരുടെ നിഗമനം.
അപകടത്തിന് കാരണമായ സിലിണ്ടർ ഒരു സ്വകാര്യ കമ്പനിയുടെതാണെന്നാണ് വിവരം. സിലിണ്ടറിന്റെയും റെഗുലേറ്ററിന്റെയും ഗ്യാസ് പൈപ്പുകളുടെയും ഗുണനിലവാരം ഉൾപ്പെടെ കമ്പനിയുമായി ബന്ധപ്പെട്ട രേഖകൾ പൊലീസ് പരിശോധിച്ചുവരികയാണ്.
നാഗരാജ് റെഡ്ഡിയുടേതാണ് കെട്ടിടം. ഇത് ഗംഗരാജു എന്നയാൾ വാടകയ്ക്കെടുത്ത് പി.ജി താമസ കേന്ദ്രമായി നടത്തിവരികയായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്നും ആവശ്യമായ അനുമതികൾ ഉണ്ടായിരുന്നോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്.
Summary: Nine migrant workers from West Bengal suffered severe burn injuries after a gas leak triggered a massive explosion at a PG accommodation in Bengaluru. Investigators suspect the leaked gas accumulated overnight because all windows had been kept shut to prevent mosquitoes.


