കാഠ്മണ്ഡു: വിദേശ സ്ഥാനപതിമാരുമായി വ്യക്തിഗത കൂടിക്കാഴ്ചകൾ നടത്തില്ലെന്ന സ്വയം ഏർപ്പെടുത്തിയ നിയന്ത്രണം തിരുത്താൻ ഒരുങ്ങി നേപ്പാൾ പ്രധാനമന്ത്രി ബലെൻ ഷാ. ഈ ആഴ്ച തന്നെ ഇന്ത്യൻ സ്ഥാനപതി നവീൻ ശ്രീവാസ്തവ, ചൈനീസ് സ്ഥാനപതി ഷാങ് മാവോമിങ് എന്നിവരുമായി അദ്ദേഹം വേവ്വേറെ കൂടിക്കാഴ്ച നടത്തുന്നതായി റിപ്പോർട്ട് ചെയ്തു. അയൽരാജ്യങ്ങളായ ഇന്ത്യക്കും ചൈനയ്ക്കും തങ്ങളുടെ വിദേശനയത്തിൽ തുല്യ പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കാനാണ് ഇരു സ്ഥാനപതിമാരെയും ഒരേ ദിവസം തന്നെ കാണാൻ പ്രധാനമന്ത്രി തീരുമാനിച്ചിരിക്കുന്നത്.(Nepal PM Balen Shah To Meet Indian And Chinese Envoys In Diplomatic Course Correction)
ജെൻ-സി പ്രക്ഷോഭങ്ങളുടെ തരംഗത്തിൽ മാർച്ച് മാസത്തിലാണ് ബലെൻ ഷാ നേപ്പാൾ പ്രധാനമന്ത്രിയായി അധികാരമേറ്റത്. അധികാരമേറ്റത് മുതൽ വിദേശ സ്ഥാനപതിമാരെയും പ്രതിനിധികളെയും വ്യക്തിഗതമായി കാണാൻ അദ്ദേഹം വിസമ്മതിച്ചിരുന്നു. മുൻപ് സന്ദർശനം നടത്തിയ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ചൈനീസ് ഡെപ്യൂട്ടി വാണിജ്യ മന്ത്രി യാൻ ഡോങ്, യു.എസ് അസിസ്റ്റന്റ് സെക്രട്ടറി സമീർ പോൾ കപൂർ തുടങ്ങിയവർക്ക് ബലെൻ ഷാ കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയിരുന്നില്ല. പകരം സ്ഥാനപതിമാരുടെ സംയുക്ത യോഗങ്ങളിൽ മാത്രമാണ് അദ്ദേഹം പങ്കെടുത്തിരുന്നത്.
ഈ നിലപാട് നേപ്പാളിന്റെ നയതന്ത്ര ബന്ധങ്ങളെയും വിദേശ നിക്ഷേപങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന വിമർശനം കടുത്തതോടെയാണ് തിരുത്തലിന് ബലെൻ ഷാ തയ്യാറായത്. സ്വന്തം മന്ത്രിസഭയിലെ ധനമന്ത്രി സ്വർണിം വാഗ്ലെ, വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ എന്നിവരും മുൻ നയതന്ത്രജ്ഞരും പ്രധാനമന്ത്രിയോട് നിലപാടിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന്, ഭരണത്തിന്റെ 100 ദിനങ്ങൾ പൂർത്തിയായ പശ്ചാത്തലത്തിൽ, അയൽരാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
Story Summary
Nepal Prime Minister Balen Shah is set to break his self-imposed protocol of avoiding one-on-one meetings with foreign envoys by scheduling separate meetings with Indian Ambassador Naveen Srivastava and Chinese Ambassador Zhang Maoming on the same day. The course correction comes after mounting criticism from diplomats and his own cabinet over his aloof diplomatic stance since taking office.


