ന്യൂഡൽഹി: ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്‌മാന്റെ ഉപദേശകനും സഹമന്ത്രിയുമായ സാഹിദ് ഉർ റഹ്‌മാൻ ഡൽഹി വിമാനത്താവളത്തിൽ വെച്ച് നേരിട്ട ‘അപമാനകരമായ’ പെരുമാറ്റത്തെത്തുടർന്ന് തിരിച്ചുമടങ്ങി. ജൂൺ 14-ന് എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലെത്തിയ സാഹിദ് ഉർ റഹ്‌മാനെ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകയായിരുന്നു.(Bangladesh State Minister Returns From Delhi Airport After Alleged Humiliating Treatment By Immigration)
യൂട്യൂബ് പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ ‘പരിശോധന’യ്ക്കായാണ് തടഞ്ഞുവെച്ചതെന്നാണ് ഔദ്യോഗിക വൃത്തങ്ങളുടെ വിശദീകരണം. രണ്ട് മണിക്കൂറിലധികം വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗത്തിൽ കാത്തിരിക്കേണ്ടി വന്ന സാഹിദ് ഉർ റഹ്‌മാനെ പിന്നീട് പോകാൻ അനുവദിച്ചെങ്കിലും, അനുഭവിക്കേണ്ടി വന്ന മോശം പെരുമാറ്റത്തിൽ പ്രതിഷേധിച്ചും നിരാശനായും അദ്ദേഹം തിരികെ ധാക്കയിലേക്ക് തന്നെ മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
സംഭവത്തിൽ ബംഗ്ലാദേശ് സർക്കാർ കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിഷയം ‘അത്യന്തം ഖേദകരമാണ്’ എന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഖലീലുർ റഹ്‌മാൻ പ്രതികരിച്ചു. ഇതിനെത്തുടർന്ന് ബംഗ്ലാദേശിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ പവൻ ബാധെയെ ധാക്കയിൽ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുകൾ നിലനിൽക്കെയാണ് പുതിയ സംഭവം.
Story Summary
Bangladesh Information and Broadcasting Adviser Zahed Ur Rahman returned home from Delhi airport after being detained for over two hours by immigration officials for ‘verification’ due to his past critical remarks about India. The incident, described as ‘humiliating’ by Dhaka, prompted the Bangladesh government to summon the Indian Deputy High Commissioner to express official protest over the treatment of a high-ranking state minister.

