ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന വനിതാ സംവരണ ബിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചു. ബിൽ അവതരണ വേളയിൽ സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടന്നത്. ബിൽ അവതരണത്തെ 251 പേർ അനുകൂലിച്ചപ്പോൾ 187 പേർ എതിർത്തു.(Amit Shah introduces Women’s Reservation Bill; War of words between ruling and opposition in Parliament)
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നീക്കമാണ് ബില്ലിന് പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചു. കൃത്യമായ മണ്ഡല പുനർനിർണയം ലക്ഷ്യം വെച്ചുകൊണ്ടാണ് ബിജെപി ഈ ബിൽ കൊണ്ടുവരുന്നതെന്നും, സ്ത്രീ ശാക്തീകരണമല്ല ഇതിന് പിന്നിലെ യഥാർത്ഥ ലക്ഷ്യമെന്നും പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി. ഭരണഘടനയെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമമാണിതെന്ന് കെ സി വേണുഗോപാൽ വിമർശിച്ചു.
ബില്ലിലെ വ്യവസ്ഥകൾ ആശങ്കപ്പെടുത്തുന്നതാണെന്ന് കെ. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ബിൽ പിൻവലിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ സഭയിൽ ആവശ്യപ്പെട്ടു. മുൻപും സമാനമായ ബില്ലുകൾ സഭയിൽ വന്നിട്ടുണ്ടെന്നും എന്നാൽ അന്ന് എതിർക്കാൻ വേണ്ടി മാത്രം നിലപാടെടുത്തവരാണ് ഇപ്പോൾ കുറ്റം പറയുന്നതെന്നും അമിത് ഷാ തിരിച്ചടിച്ചു. ബില്ലിനെക്കുറിച്ചുള്ള വിശദമായ ചർച്ചകൾ പിന്നീട് നടത്താമെന്നും, വിമർശനങ്ങൾ ചർച്ചാ വേളയിൽ ഉന്നയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ പുരോഗതിക്ക് വനിതാ സംവരണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന്, സമവായത്തിന്റെ പാത സ്വീകരിച്ച് ബില്ലിനെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം പ്രതിപക്ഷ പാർട്ടികളോട് അഭ്യർത്ഥിച്ചു.

