ആഗ്ര: വെറും ഒരു തണ്ണിമത്തൻ പറിച്ചതിന്റെ പേരിൽ 13 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തി (Watermelon Theft Killing). ഉത്തർപ്രദേശിലെ ആഗ്രയിൽ ബസായി ജാഗ്നർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സോണി ഖേഡ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അമൃത് കുശ്വാഹ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന റിയാസുദ്ദീൻ, ഷിറാസുദ്ദീൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം കൃഷിക്കായി പ്രതികൾക്ക് പാട്ടത്തിന് നൽകിയ ഭൂമിയിലാണ് അക്രമം നടന്നത്. തോട്ടത്തിൽ കയറി തണ്ണിമത്തൻ പറിച്ചത് കണ്ട പ്രതികൾ പ്രകോപിതരാവുകയും കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുട്ടിയെ ആക്രമിക്കുകയുമായിരുന്നു. തണ്ണിമത്തൻ മുറിക്കാൻ ഉപയോഗിക്കുന്ന കത്തി കൊണ്ട് കുട്ടിയുടെ മുഖത്താണ് പ്രതികൾ കുത്തിയത്. മുഖത്ത് ആഴത്തിലുള്ള നിരവധി മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. കുട്ടി മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം പ്രതികൾ മൃതദേഹം വയലിൽ ഉപേക്ഷിച്ച് സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
വൈകുന്നേരമായിട്ടും അമൃത് വീട്ടിലെത്താത്തതിനെത്തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് വിവരമറിയുന്നത്. തോട്ടത്തിലെത്തിയ കുട്ടിയുടെ സഹോദരിയാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന സഹോദരന്റെ മൃതദേഹം ആദ്യം കണ്ടത്.
കുട്ടിയുടെ മരണവാർത്ത പുറത്തുവന്നതോടെ ഗ്രാമവാസികൾ വലിയ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിക്കുകയും മൃതദേഹം നീക്കം ചെയ്യാൻ സമ്മതിക്കാതെ പ്രതിഷേധിക്കുകയും ചെയ്തു. പോലീസ് ഇടപെട്ടാണ് പിന്നീട് സ്ഥിതിഗതികൾ ശാന്തമാക്കിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.
Story Summary: A 13-year-old boy named Amrit Kushwaha was stabbed to death in Agra’s Soni Kheda village for allegedly picking a watermelon from a field. The accused, Riyazuddin and Shirazuddin, who had leased the land from the boy’s family, used a fruit-cutting knife to inflict multiple wounds on the boy’s face. The victim’s sister found his blood-stained body in the field. Police have arrested both suspects following intense local protests.

