ചണ്ഡീഗഢ്: രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലും പഞ്ചാബ് നിയമസഭയിൽ വിശ്വാസ വോട്ട് നേടി ആം ആദ്മി പാർട്ടി. 117 അംഗ നിയമസഭയിൽ എഎപിക്ക് 94 എംഎൽഎമാരുടെ പിന്തുണയുണ്ട്. കോൺഗ്രസ് (16), ശിരോമണി അകാലിദൾ (3), ബിജെപി (2), ബിഎസ്പി (1), സ്വതന്ത്രൻ (1) എന്നിങ്ങനെയാണ് സഭയിലെ മറ്റ് കക്ഷികളുടെ നില.(AAP government wins confidence motion in Punjab Assembly)
ഏപ്രിൽ 24-ന് രാഘവ് ചദ്ദ, സന്ദീപ് പഥക്, ഹർഭജൻ സിംഗ് എന്നിവരടക്കം 10 രാജ്യസഭാ അംഗങ്ങളിൽ 7 പേർ എഎപിയിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നത് പാർട്ടിക്ക് വലിയ തിരിച്ചടിയായിരുന്നു. എഎപി എംഎൽഎമാർ കൂട്ടത്തോടെ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വിശ്വാസ പ്രമേയം അവതരിപ്പിച്ചത്.
എഎപിയുടെ 40 മുതൽ 65 വരെ എംഎൽഎമാർ പാർട്ടി വിട്ടുപോകുമെന്ന് പറഞ്ഞവരുടെ എല്ലാ ഊഹാപോഹങ്ങൾക്കും ഇന്ന് അന്ത്യമായിരിക്കുകയാണ്, വിശ്വാസ വോട്ട് നേടിയ ശേഷം മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്കിടയിൽ ആശയക്കുപ്പമുണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെയ് ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ സർക്കാർ-സ്വകാര്യ മേഖലകളിലെ തൊഴിലാളികളുടെ പ്രതിദിന മിനിമം വേതനത്തിൽ 15 ശതമാനം വർദ്ധനവ് വരുത്തുമെന്നും ഭഗവന്ത് മാൻ പ്രഖ്യാപിച്ചു.
വിലക്കയറ്റത്തിന്റെ ഈ കാലഘട്ടത്തിൽ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകുമെന്ന് മുഖ്യമന്ത്രി ‘X’-ൽ കുറിച്ചു. 2013-ന് ശേഷം ആദ്യമായാണ് പഞ്ചാബിൽ തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കുന്നത്. തൊഴിലാളികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

