ശ്രദ്ധയെ കൊലപ്പെടുത്തി ആഴ്ചകൾക്കു ശേഷം പ്രതി 37 പെട്ടികൾ വീട്ടിൽ നിന്ന് കടത്തി; വെളിപ്പെടുത്തലുമായി പോലീസ്
Nov 21, 2022, 17:00 IST
പുനെ: പങ്കാളിയെ ക്രൂരമായി കൊലപ്പെടുത്തി വെട്ടിനുറുക്കിയ അഫ്താബ് പുനവാലയെ കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകളുമായി പൊലീസ്. ഇക്കഴിഞ്ഞ മേയിലാണ് ഒപ്പം ജീവിച്ചിരുന്ന ശ്രദ്ധ വാൽകറെ അഫ്താബ് കൊലപ്പെടുത്തിയത്. മൃതദേഹം 35 കഷണങ്ങളാക്കിയതിനു ശേഷം വിവിധയിടങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകം നടത്തി ഒരു മാസത്തിനുള്ളിൽ മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ തന്റെ ഫ്ലാറ്റിൽ നിന്ന് 37പെട്ടികൾ ഡൽഹിയിലേക്ക് മാറ്റിയിരുന്നുവെന്നാണ് പൊലീസ് നൽകിയ വിവരം.
മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് താമസം മാറ്റുമ്പോൾ, ഫർണിച്ചർ അടക്കമുള്ള വീട്ടിലെ സാധനങ്ങൾ മാറ്റുമ്പോൾ ആരാണ് പണം നൽകുക എന്നതിനെ ചൊല്ലി ശ്രദ്ധയും അഫ്താബും തമ്മിൽ തർക്കമുണ്ടായിരുന്നതായും പൊലീസ് പറയുന്നു.
ഈ സാധനങ്ങൾ മാറ്റാൻ ഏൽപിച്ച മഹാരാഷ്ട്രയിലെ പാക്കേജിങ് കമ്പനിയുമായും പൊലീസ് ബന്ധപ്പെട്ടതിനെ തുടർന്നാണ് സാധനങ്ങളടങ്ങിയ 37 പെട്ടികൾ കൊണ്ടുപോയതായി വിവരം ലഭിച്ചത്. 2021ൽ ശ്രദ്ധയും അഫ്താബും താമസിച്ചിരുന്ന വീടിന്റെ ഉടമയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.