ഹൈദരാബാദ്: സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ഇതിഹാസ താരം ലിയോണൽ മെസിക്കൊപ്പം കളിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. മെസിക്ക് കൃത്യമായൊരു പാസ് പോലും നൽകാൻ മുഖ്യമന്ത്രിക്കായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റിജിജു സമൂഹമാധ്യമങ്ങളിൽ പരിഹാസം ഉന്നയിച്ചത്. മുഖ്യമന്ത്രി ഫുട്‌ബോൾ കളിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ടാണ് റിജിജുവിന്റെ പ്രതികരണം.(Union Minister Kiren Rijiju mocks Revanth Reddy for playing football with Messi)
"ഇത് തീർത്തും കുഴഞ്ഞുപോയി!! ഗോട്ടിനൊപ്പം കളിക്കാൻ റെഡ്ഡിക്ക് ഒരു സുവർണ്ണാവസരം ലഭിച്ചു, പക്ഷേ മെസിക്ക് ഒരു ലളിതമായ പാസ് പോലും നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. മെസിയെ ചുറ്റി ഓടിക്കാൻ വേണ്ടി അദ്ദേഹം പന്ത് ദൂരേക്ക് ഇടത്തോട്ടും വലത്തോട്ടും തട്ടിവിട്ടു," കിരൺ റിജിജു എക്സിൽ കുറിച്ചു.
20 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡി രണ്ട് തവണ മെസിക്ക് പന്ത് പാസ് ചെയ്യാൻ ശ്രമിക്കുന്നത് കാണാം. എന്നാൽ, രണ്ട് തവണയും പന്ത് മെസിയുടെ കാലിൽ എത്തുന്നതിനു പകരം വലത്തോട്ടോ ഇടത്തോട്ടോ പോവുകയായിരുന്നു. എന്നിരുന്നാലും, മെസി ഉടൻ തന്നെ പന്തിനു പിന്നാലെ ഓടി എത്തിച്ച് വീണ്ടും റെഡ്ഡിക്ക് പാസ് നൽകുന്നതും ദൃശ്യത്തിലുണ്ട്.
തിങ്കളാഴ്ച രാത്രി പങ്കുവെച്ച ഈ വീഡിയോ രാഷ്ട്രീയ സാമൂഹിക രംഗത്ത് ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചു. ചിലർ മുഖ്യമന്ത്രിയുടെ കളിയിലെ പിഴവ് ചൂണ്ടിക്കാട്ടി പരിഹസിച്ചപ്പോൾ, മറ്റുചിലർ കിരൺ റിജിജുവിന്റെ പരാമർശത്തെ വിമർശിച്ച് രേവന്ത് റെഡ്ഡിയെ പിന്തുണച്ച് രംഗത്തെത്തി.