പ്രായപൂര്‍ത്തിയാകാത്ത മലയാളി കുട്ടിക്ക് ലിംഗമാറ്റ ശസ്ത്രക്രിയക്ക് പണം നല്‍കിയ യുപി സ്വദേശിയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു

തിരുവനന്തപുരം ജില്ലയില്‍ സീനിയര്‍ സെക്കണ്ടറി തലത്തില്‍ പഠിക്കുന്ന കുട്ടിക്കാണ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് യുപി സ്വദേശിയായ ബിടെക് എന്‍ജിനീയര്‍ പണം നല്‍കിയത്. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ സൈബര്‍ സെല്‍ ആണ് യുപി സ്വദേശിക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സമൂഹ മാധ്യമത്തിലൂടെയാണ് യുപി സ്വദേശി തിരുവനന്തപുരത്തുള്ള കുട്ടിയുമായി പരിചയത്തിലായത്. തനിക്ക് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്‍കുട്ടി ആകണമെന്ന ആഗ്രഹം കുട്ടി യുപി സ്വദേശിയോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ മാതാപിതാക്കള്‍ ശക്തമായി എതിര്‍ക്കുകയാണെന്ന് കുട്ടി അറിയിയച്ചതോടെ യുപി സ്വദേശി പണം നൽകിയത്. അതേസമയം, കുട്ടിയുടെ പഠനത്തിനാണ് പണം നല്‍കിയതെന്നാണ് യുപി സ്വദേശിയുടെ വാദം.
നേരത്തെ യുപി സ്വദേശി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. യുപി സ്വദേശിക്കുവേണ്ടി അഭിഭാഷകരായ ശ്രീറാം പറക്കാട്ട്, എം.എസ് വിഷ്ണുശങ്കര്‍ എന്നിവരാണ് സുപ്രീം കോടതിയില്‍ ഹാജരായത്.