തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അടൂർ പ്രകാശ് എംപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. കാട്ടുകള്ളന്മാർ സോണിയ ഗാന്ധിയുടെ വസതിയിൽ രണ്ടു തവണ എത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വർണ്ണക്കൊള്ള ആരംഭിച്ചത് മുതൽ കേൾക്കുന്ന പേരാണ് അടൂർ പ്രകാശിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Why did the accused come to Sonia Gandhi’s residence? Minister V Sivankutty on Sabarimala gold theft case)
അതീവ സുരക്ഷയുള്ള സോണിയ ഗാന്ധിയുടെ വസതിയിൽ സ്വർണ്ണക്കൊള്ള കേസിലെ പ്രതികൾ രണ്ട് തവണ എത്തിയത് എന്തിനാണെന്ന് മന്ത്രി ചോദിച്ചു. ഈ വിവരങ്ങൾ സോണിയ ഗാന്ധിക്ക് കൃത്യമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി നിർദ്ദേശപ്രകാരം നടക്കുന്ന അന്വേഷണത്തെപ്പോലും അവിശ്വസിക്കുന്ന ഒരേയൊരു വ്യക്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണെന്ന് ശിവൻകുട്ടി പരിഹസിച്ചു. അടൂർ പ്രകാശിനെ ചോദ്യം ചെയ്യുമെന്ന് മുൻകൂട്ടി കണ്ടതുകൊണ്ടാണ് സതീശൻ അന്വേഷണ സംഘത്തെ വിശ്വാസമില്ലെന്ന് പറയുന്നത്.
ദേവസ്വം മന്ത്രിയായ വി.എൻ. വാസവൻ രാജിവെക്കണമെന്ന് നിയമസഭയിൽ ബഹളം വെക്കുന്ന പ്രതിപക്ഷം, ഇപ്പോൾ ചോദ്യം ചെയ്യലിന് വിധേയനായ അടൂർ പ്രകാശിനോട് യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ ആവശ്യപ്പെടുമോ എന്ന് മന്ത്രി ചോദിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോന്നിയിൽ അടൂർ പ്രകാശ് മത്സരിച്ചാൽ ‘അയ്യപ്പൻ അദ്ദേഹത്തെ കൈകാര്യം ചെയ്തുകൊള്ളും’ എന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഹൈക്കോടതി നിയോഗിച്ച സമിതി വിവരങ്ങൾ തേടുന്നതിൽ തെറ്റൊന്നുമില്ലെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ഇത്തരം ചോദ്യം ചെയ്യലുകൾ അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.



