'സ്വപ്ന പറഞ്ഞത് വസ്തുതാ വിരുദ്ധം, പരസ്യമായി മാപ്പ് പറയണം'; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം വി ഗോവിന്ദൻ നോട്ടീസ് അയച്ചു
Wed, 15 Mar 2023

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ആരോപണം പിൻവലിക്കാൻ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തലിൽ സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് എം വി ഗോവിന്ദൻ നോട്ടീസ് അയച്ചിരിക്കുന്നത്. കണ്ണൂർ തളിപ്പറമ്പിലെ അഭിഭാഷകൻ മുഖേനെയാണ് നോട്ടീസ് അയച്ചത്. മുഖ്യമന്ത്രിക്കെതിരായുള്ള ആരോപണങ്ങൾ അപകീർത്തികരവും വസ്തുതാ വിരുദ്ധമാണെന്നും തനിക്കോ കുടുംബത്തിനോ വിജേഷ് പിള്ളയെന്ന ആളിനെ അറിയില്ലെന്നും അതിനാൽ സമൂഹമാദ്ധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സ്വപ്ന സുരേഷ് മാദ്ധ്യമങ്ങളിലൂടെ പരസ്യമായി മാപ്പ് പറയണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്തില്ല എങ്കിൽ സിവിൽ, ക്രിമിനൽ കേസുകൾ പ്രകാരമുള്ള നടപടികളുമായി മുന്നോട്ട് പോകും എന്നാണ് നോട്ടീസിൽ പറയുന്നത്.