

തിരുവനന്തപുരം: പ്രവാസി മലയാളികളെ കേരളത്തിന്റെ വികസന പ്രക്രിയയിൽ പങ്കാളികളാക്കാൻ ലക്ഷ്യമിട്ട് രൂപീകരിച്ച ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം ജനുവരി 29, 30, 31 തീയതികളിലായി തിരുവനന്തപുരത്ത് നടക്കും. വിദേശ രാജ്യങ്ങളിലും ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിലും താമസിക്കുന്ന വിശ്വമലയാളികളുടെ ഏറ്റവും വലിയ ജനാധിപത്യ വേദിയാണിത്.
ജനുവരി 29-ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തോടെ സമ്മേളനത്തിന് തുടക്കമാകും. ജനുവരി 30, 31 തീയതികളിൽ നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലാണ് ചർച്ചകൾ നടക്കുക.
കേരളത്തിലെ എംഎൽഎമാർ, എംപിമാർ എന്നിവർക്കൊപ്പം നാമനിർദ്ദേശം ചെയ്യപ്പെട്ട പ്രവാസി പ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമാകും. 2018-ൽ 36 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി ആരംഭിച്ച ലോക കേരള സഭ, അഞ്ചാം വർഷത്തിലേക്ക് എത്തുമ്പോൾ 125 രാജ്യങ്ങളിലേക്ക് അതിന്റെ പ്രാതിനിധ്യം വ്യാപിപ്പിച്ചു.
പ്രവാസികൾ, വിശിഷ്ട വ്യക്തിത്വങ്ങൾ, ഒസിഐ കാർഡ് ഉടമകൾ, പ്രവാസം അവസാനിപ്പിച്ച് മടങ്ങിയെത്തിയവർ എന്നിവർ ഈ സംഗമത്തിൽ പങ്കെടുക്കും.ആഗോള മലയാളി സമൂഹത്തെ കേരളവുമായി വ്യവസ്ഥാപിതമായ രീതിയിൽ ബന്ധിപ്പിക്കാൻ ഈ വേദി സഹായിക്കും.